
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇന്നലെ ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. കുടുംബനാഥരായ സ്ത്രീകൾക്കുള്ള പ്രതിമാസ സഹായം 1,000 രൂപയിൽ നിന്ന് 2,000 രൂപയാക്കും. വയോജന പെൻഷനും 2,000 രൂപയായി ഉയർത്തും.
നിലവിൽ 1 മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതി 8 ക്ലാസ് വരെ വ്യാപിപ്പിക്കും.
വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പകൾക്ക് അർഹതയുണ്ടാകും. അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ കീഴിലുള്ള ആനുകൂല്യങ്ങൾ 1 ലക്ഷം രൂപയായി വർദ്ധിപ്പിക്കും.
ഉന്നത പഠനം നടത്തുന്ന 35 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യലാപ്‌ടോപ്പുകൾ വിതരണം ചെയ്യും. സർക്കാർ സൗകര്യങ്ങളിലെ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം ഇരട്ടിയാക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ.
ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. ആകെ 50 വാഗ്ദാനങ്ങലാണ് പ്രകടനപത്രികയിലുള്ളത്.
1.5 ലക്ഷം ഒഴിവുകൾ നികത്തും
സൗജന്യ വൈദ്യുതി ലഭിക്കുന്ന 20 ലക്ഷത്തിലധികം കർഷകർക്ക് മീറ്ററില്ലാതെ സൗജന്യ പമ്പ്സെറ്റുകൾ നൽകും
നെല്ല് സംഭരണ വില ക്വിന്റലിന് 3,500 രൂപയായും കരിമ്പ് സംഭരണ വില ടണ്ണിന് 4,500 രൂപയായും വർദ്ധിപ്പിക്കും
സർക്കാർ സ്ഥാപനങ്ങളിലെ 1.5 ലക്ഷം ഒഴിവുകൾ നികത്തും.
18 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം ആകർഷിക്കും, അതുവഴി 5 ലക്ഷം യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ആയിരം ഗ്രാമ ക്ഷേത്രങ്ങൾ നവീകരിക്കും
15,000 കിലോമീറ്റർ റോഡുകൾ 100 കോടി രൂപ ചെലവിൽ നന്നാക്കും
പത്രപ്രവർത്തകരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നൽകുന്ന എല്ലാ വിവിധ സ്‌കോളർഷിപ്പുകളും ഇരട്ടിയാക്കും
10 കൈത്തറി പാർക്കുകൾ സ്ഥാപിക്കും
10,000 പുതിയ ബസുകൾ സർവീസ് നടത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |