
ടി.വി.കെ വോട്ടു ചോർത്തുമെന്ന് ആശങ്ക
ചെന്നൈ: ഭരണത്തുടർച്ചയ്ക്കായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രാപകൽ അദ്ധ്വനിക്കുകയാണ്. ഇതിനു മുമ്പുള്ള തിരഞ്ഞെടുപ്പുകളിലൊന്നും സ്റ്റാലിൻ ഇത്രമേൽ പ്രവർത്തനം നടത്തിയിട്ടില്ല. പ്രചാരണത്തിന്റെ ഭാഗമായി ഏതാനും ദിവസം മാർക്കറ്റുകളും തെരുവുകളും സന്ദർശിക്കും. പിന്നെ, വാഹനത്തിലാണ് പ്രചാരണം. ഇടയ്ക്കിടയ്ക്ക് പൊതുസമ്മേളനങ്ങളുമുണ്ടാകും.
ഇത്തവണ എല്ലാ ദിവസവും രാവിലെ 73കാരനായ സ്റ്റാലിൻ തെരുവുകളിൽ നടക്കാനിറങ്ങും. ആളുകളുടെ വിശേഷം തിരക്കും, വോട്ടുചോദിക്കും, കുട്ടികൾക്കൊപ്പം സെൽഫി എടുക്കും, ചെറിയ കടകളിൽ നിന്ന് ചായകുടിക്കും. പിന്നെയാണ് മണ്ഡലങ്ങളിൽ പ്രചാരണത്തിനുപോകുക. മിക്കവാറും രാത്രികളിൽ പൊതുയോഗങ്ങളുണ്ടാകും. ഇടയ്ക്കിടയ്ക്ക് റോഡ്ഷോകളും. എൻ.ഡി.എയാണ് പ്രധാന എതിരാളിയെന്ന് യോഗങ്ങളിലെല്ലാം ആവർത്തിക്കുന്നുണ്ടെങ്കിലും വിജയ്‌യുടെ ടി.വി.കെയെ സ്റ്റാലിൻ ഭയക്കുന്നുണ്ട്. ടി.വി.കെ വോട്ട് ചോർത്തിയാൽ കണക്കുകൂട്ടൽ പിഴയ്ക്കുമെന്ന് 'തലൈവർക്ക് "അറിയാം. അതുകൊണ്ടാണ് കൂടുതൽ ജനപ്രിയനാകാനുള്ള ശ്രമം. ചെറുതും വലുതുമായി പുതിയ പാർട്ടികളെ കൂട്ടിച്ചേർത്ത് സഖ്യം വിപുലപ്പെടുത്തിയതും അതുകൊണ്ടാണ്.
നാമക്കലിൽ കറുത്ത വസ്ത്രമണിഞ്ഞ് മണ്ഡല പുനർനിർണയ ബില്ലിന്റെ പകർപ്പ് കത്തിച്ച സ്റ്റാലിൻ ബിൽ പരാജയപ്പെട്ടപ്പോൾ ദിണ്ടിക്കലിൽ വെളുത്ത വസ്ത്രമണിഞ്ഞ് പടക്കം പൊട്ടിച്ചും മധുരം വിതരണംചെയ്തുമാണ് ആഘോഷിച്ചത്. ഇതോടെ സ്റ്റാലിന്റെ ഇമേജ് വർദ്ധിച്ചു. സ്വന്തം മണ്ഡലമായ കൊളത്തൂരിൽ ഇന്നലെ മാത്രമാണ് സ്റ്റാലിൻ പ്രചാരണം നടത്തിയത്. വൻസമ്മേളനത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു.
കഴിഞ്ഞ തവണ 70,384 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിൻ ഇവിടെ നിന്ന് വിജയിച്ചത്. ഇത്തവണ അതിലുമേറെ കിട്ടുമെന്നാണ് പ്രവർത്തകർ പറയുന്നത്. കൊളത്തൂരിനെ സംസ്ഥാനത്തെ മാതൃകാ മണ്ഡലമായാണ് ഡി.എം.കെ. സർക്കാർ ഉയർത്തിക്കാട്ടുന്നത്. ആർട്സ് ആൻഡ് സയൻസ് കോളേജ്, ഗവ. ആശുപത്രികൾ, ലേണിംഗ് സെന്റർ, എല്ലാം സ്ഥാപിച്ചത് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |