
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുകയോ സമാധാന കരാറിന് വഴങ്ങുകയോ ചെയ്തില്ലെങ്കിൽ ഇറാന് സർവനാശമാകും ഫലമെന്ന് മുന്നറിയിപ്പുമായി യു,എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ഊർജ്ജ പ്ലാന്റുകളും എണ്ണ കിണറുകളും ഖാർഗ് ദ്വീപും ജലശുദ്ധീകരണ കേന്ദ്രങ്ങളും ബോംബിട്ട് തകർക്കുമെന്നാണ് ട്രംപിന്റെ ങീഷണി.ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയുള്ള ട്രംപിന്റെ ഭീഷണി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
യുദ്ധം അവസാനിപ്പിക്കാൻ ഇറാനിലെ പുതിയ ഭരണകൂടവുമായി യു.എസ് നടത്തുന്ന ചർച്ചയിൽ പുരോഗതിയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഏപ്രിൽ 6 വരെ ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് പറഞ്ഞത്. യു.എസിന്റെ 3,500 മറീൻ സൈനികരും യുദ്ധക്കപ്പലും മേഖലയിലെത്തിയതിന് പിന്നാലെയുള്ള ട്രംപിന്റെ നിലപാട് മാറ്റം ഉടൻ കരയാക്രമണം ഉണ്ടായേക്കുമെന്ന സംശയം ബലപ്പെടുത്തുന്നു.
പാരച്യൂട്ടുകൾ വഴി ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങി ശത്രുവിനെ ആക്രമിക്കാൻ വിദഗ്ദ്ധരായ ആയിരത്തിലേറെ പാരാട്രൂപ്പ്,അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളും മേഖലയിലെത്തിയെന്നും റിപ്പോർട്ടുണ്ട്.
അതിനിടെ കുവൈറ്റിൽ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയെന്ന് സ്ഥിരീകരിച്ചു. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഇന്ന് പുലർച്ചെയാണ് കുവൈറ്റിലെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായത്. ഈ സമയം സന്താന ശെൽവം ഡ്യൂട്ടിയിലുണ്ടായിരുന്നു. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ജല വൈദ്യുത മന്ത്രാലയം അറിയിച്ചു.സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും എംബസി ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു. സംഭവത്തെത്തുടർന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈറ്റ് അധികാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും എംബസി അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |