തിരുവനന്തപുരം: ഗാനമേളക്കിടെ റോഡ് ഗതാഗതം തടസപ്പെടുത്തി ഡാൻസ് കളിച്ചത് വിലക്കിയ പൊലീസ് ഉദ്യോഗസ്ഥന് മർദനം. ജീപ്പിന്റെ വശത്തെ ഗ്ലാസും കേടുവരുത്തിയതായി സൂചന. ബുധനാഴ്ച അർധരാത്രിക്കു ശേഷമുണ്ടായ സംഘർഷത്തിൽ സി.പി.എം മുക്കോല ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തു. അറസ്‌റ്റിൽ പ്രതിഷേധിച്ച് രാത്രി 1.30തോടെ വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനുമുന്നിൽ പ്രവർത്തകർ എത്തി മുദ്രാവാക്യം വിളിച്ചു. ഇതോടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുക്കോല സന്തോഷിനെ കോവളം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ഇന്നലെ രാവിലെ ഫോർട്ട് അസി.കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മുല്ലൂരിലെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേളക്കിടെ റോഡിൽ ഇറങ്ങി ഗതാഗത തടസമുണ്ടാക്കി ഡാൻസ് കളിച്ചത് തടഞ്ഞതാണ് സംഘർഷത്തിന് കാരണം. എസ്.ഐയെ തള്ളിമാറ്റുകയും എസ് സി.പി.ഒ വിനയകുമാറിനെ മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും ഡ്യൂട്ടി തടസ്സപെടുത്തിയതിനുമാണ് കേസ്. എസ്.സി.പി.ഒ വിനയകുമാർ ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |