
ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.ആന്തരിക അവയവങ്ങൾ നീക്കംചെയ്ത ശേഷം ഫോർമാലിൻ ലായനിയിൽ സൂക്ഷിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴോടെ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ്. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തെ ഡോക്ടർമാരുടെ പാർക്കിംഗ് സ്ഥലത്ത് ബാഗിനുള്ളിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പൊലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം,മറ്റ് രാസ പരിശോധനകൾ നടത്തും.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
മെഡിക്കൽ കോളേജ് ആശുപത്രിയിലോ,എസ്.എ.ടിയിലോ ഇത്തരത്തിൽ ഫോർമാലിൻ ലായനിയിൽ ലിംഗം തിരിച്ചറിയാൻ സാധിക്കാത്ത ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം സൂക്ഷിച്ച് വയ്ക്കാറില്ല.
വിദ്യാർത്ഥികളുടെ പഠനത്തിനായി മെഡിക്കൽ കോളേജിന് കൈമാറിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് കൈപ്പത്തി
വർഷങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിന്ന് ഇത്തരത്തിൽ ഫോർമാലിൻ ലായനിയിൽ സൂക്ഷിച്ചിരുന്ന കൈപ്പത്തി തെരുവ് നായ്ക്കൾ കടിച്ച് നടക്കുന്നത് കണ്ടെത്തിയിരുന്നു.അതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസ പരിശോധന ഫലങ്ങളും മറ്റ് നടപടികളും പിന്നീട് പുറംലോകം അറിഞ്ഞില്ല. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാത്ത ഉദാസീന നടപടികളെ തുടർന്നാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |