
പാട്‌ന: ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ അഞ്ച് മരണം. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ബുധനാഴ്‌ച മുതലാണ് ചമ്പാരനിലെ തുർകൗലില, രഘുനാഥ്‌പൂർ എന്നിവിടങ്ങളിൽ നിന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ഒമ്പത് പേർ ചികിത്സയിലുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറുപേർക്ക് കാഴ്‌ച നഷ്ടപ്പെട്ടതായും വിവരമുണ്ട്. സംഭവത്തിൽ 12 പേർ അറസ്റ്റിലായി. മരിച്ചവരുടെ കുടുംബങ്ങളുടെ പരാതിയിൽ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വിഷമദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരിൽ ആദ്യത്തെയാൾ രഘുനാഥ്‌പൂരിൽ നിന്ന് വ്യാജമദ്യം കുടിച്ചതായി വിവരം ലഭിച്ചുവെന്ന് പൊലീസ് പറയുന്നു. വ്യാജമദ്യ വിതരണക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ അയാൾ പിടിയിലാകും. ജില്ലാ പൊലീസും മദ്യവിരുദ്ധ ടാസ്‌ക് ഫോഴ്‌സും ഉൾപ്പെടുന്ന സംഘം പർസൗണി, മുഷ്ഹാരി തോല, തുർകൗലിയ എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുള്ളതായി എസ് പി സ്വർൺ പ്രഭാത് വ്യക്തമാക്കി.
സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. വ്യാജമദ്യ നിരോധന നിയമത്തിന്റെ ഗുരുതരമായ പോരായ്മകളും നിരോധനം നടപ്പാക്കുന്നതിൽ എൻഡിഎ സർക്കാരിന്റെ പരാജയവും ഒരിക്കൽ കൂടി തുറന്നുകാട്ടിയതായി ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |