
മാന്നാർ: എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ പൊലീസിന് നേരെ ആക്രമണം നടത്തിയ ലഹരി സംഘത്തിലെ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. രണ്ടാം പ്രതി പെരിങ്ങിലിപ്പുറം കാട്ടൂർത്തറയിൽ ജിനിൽകുമാർ (45) നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30 ന് എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവത്തോടനുബന്ധിച്ചായിരുന്നു സംഭവം. കെട്ടുകാഴ്ചകൾക്ക് ശേഷം രാത്രി സ്ഥലത്ത് അടികലശൽ കൂടിയ ഏതാനും ചെറുപ്പക്കാരെ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ അക്കൂട്ടത്തിലുണ്ടായിരുന്ന അഭിജിത്തിന്റെ കൈയിലെ കഞ്ചാവ് പൊതി പൊലീസിൻറ ശ്രദ്ധയിൽപ്പെട്ടത്. ഇയാളെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ആളുകൾ തടസം സൃഷ്ടിക്കുകയും പൊലീസിനെതിരെ തിരിയുകയുമായിരുന്നു. മാന്നാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.എം. വിനീതിനെ കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിച്ചു. കൂടാതെ മാന്നാർ സ്റ്റേഷനിലെ വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. സംഭവ ദിവസം തന്നെ ഒന്നാം പ്രതി അഭിജിത്തിനെ പിടികൂടിയിരുന്നു. ജിനിൽകുമാറിനെ പെരിങ്ങിലിപ്പുറത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചെങ്ങന്നൂർ ഡി വൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്.വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിഷ്ണു അജയ്, സിവിൽ പൊലീസ് ഓഫീസർമാരായ അൻസാർ, ഫിർദൗസ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും മാന്നാർ പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |