
കൊല്ലം: ചടയമംഗലത്ത് ഹോട്ടലുടമയെ മുൻ ജീവനക്കാരൻ കുത്തിക്കൊന്നു. ചടയമംഗലം നിലമേൽ സ്വദേശിയും സ്‌പൈസി ഹോട്ടൽ ഉടമയുമായ സക്കീർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച കാസർകോട് സ്വദേശി ഇർഷാദിനെ പൊലീസ് പിടികൂടി.
സക്കീറിന്റെ ഹോട്ടലിൽ ദീർഘകാലമായി ജോലി ചെയ്തിരുന്നയാളാണ് ഇർഷാദ്. മുൻപ് ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് മൂന്ന് മാസം മുൻപ് ഇർഷാദിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. പിന്നീട് സക്കീറിന് പങ്കാളിത്തമുള്ള മറ്റൊരു ഹോട്ടലിൽ ജ്യൂസ് മേക്കറായി ഇർഷാദ് വീണ്ടും ജോലിയിൽ പ്രവേശിച്ചു.
ഇർഷാദ് വീണ്ടും ജോലിയിൽ പ്രവേശിച്ച വിവരം അറിഞ്ഞ സക്കീർ ഹോട്ടലിലെത്തുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടാകുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ഇർഷാദ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് സക്കീറിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീണ സക്കീറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ നിലവിൽ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |