
ടെഹ്‌റാൻ: ഒരു മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന് താൽക്കാലിക വിരാമമാകുന്നു. വൻ സംഘർഷത്തിന്റെ വക്കിൽ നിന്ന് പിന്മാറിയ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ ഇറാനും അംഗീകരിച്ചു. ആക്രമണഭീഷണികൾ ഇറാനും പിൻവലിച്ചു. രണ്ടാഴ്‌ചത്തെ വെടിനിർത്തലിനാണ് ഇരുരാജ്യങ്ങളും സമ്മതിച്ചത്. പാകിസ്ഥാന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയ്‌ക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് വിവരം.
ട്രംപും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും വെടിനിർത്തൽ സ്ഥിരീകരിച്ചു. യു എസ് ആക്രമണങ്ങൾ നിർത്തിയതിനാൽ രണ്ടാഴ്‌ചത്തെ വെടിനിർത്തലിന് നിബന്ധനകളോടെ സമ്മതിച്ചതായി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചതായി അബ്ബാസ് അരാഗ്‌ചി പ്രസ്‌താവനയിൽ പറഞ്ഞു. ഇറാൻ സൈന്യത്തിന്റെ മേൽനോട്ടത്തിൽ അടുത്ത രണ്ടാഴ്‌ചത്തേക്ക് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അനുവദിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറുമായുള്ള ചർച്ചയ്‌ക്ക് ശേഷം ഇന്ന് പുലർച്ചയോടെയാണ് ഇറാനിൽ നടത്താനിരുന്ന വിനാശകരമായ സൈനിക നടപടി താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഹോർമുസ് തുറന്ന് നൽകുകയാണെങ്കിൽ രണ്ടാഴ്‌ചത്തേക്ക് വെടിനിർത്തലിന് സമ്മതിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള ദീർഘകാല സമാധാനം സംബന്ധിച്ച ഒരു നിശ്ചിത ഉടമ്പടിയിലും, മദ്ധ്യേഷ്യയിലെ സമാധാനത്തിലും തങ്ങൾ വളരെ മുന്നോട്ട് പോയിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |