
കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാട്ടിലെ പ്രധാന ക്ഷേത്രമാണ് ലോകനാർകാവ്. അറിയപ്പെടുന്ന വീരനായകനായ തച്ചോളി ഒതേനൻ ലോകനാർക്കാവ് ഭഗവതിയുടെ ഭക്തനായിരുന്നു. ദേവിയെ കണ്ട് പ്രാർത്ഥിച്ച ശേഷമാണ് തച്ചോളി ഒതേനൻ യുദ്ധത്തിന് പോയത്. ദുർഗാദേവിയാണ് ഇവിടത്തെ പ്രതിഷ്‌ഠ.
32 വയസിനിടെ 64 പട ജയിച്ച ഒതേനനെ ഭഗവതി തുണച്ചതാണെന്നാണ് വിശ്വാസം. 65-ാം പടയായ പൊന്നിയം പടയ്‌ക്ക് പോകുന്നതിന് മുമ്പ് ദേവി ഒതേനനെ വിലക്കി. എന്നാൽ, കുപിതനായ ഒതേനൻ ദേവിയെ ശകാരിച്ചു. ഇത് കേട്ട ഭഗവതി കോപിക്കാതെ തന്റെ ഇഷ്‌ട ഭക്തനെ പക്ഷി രൂപത്തിലെത്തി തുണച്ചു. അങ്ങനെ ഒതേനൻ ജയിച്ചു.
ലോകമലയാർകാവ് എന്നും ലോകനാർക്കാവിന് പേരുണ്ട്. മലയും ആറുകാവും ഒത്തുചേരുന്ന ലോകം ആയതുകൊണ്ടാണ് ലോകമലയാർകാവ് എന്ന പേരുവന്നതെന്നും പറയപ്പെടുന്നുണ്ട്. സർവലോകരുടെയും അമ്മയായ ഭഗവതിയെ ലോകാംബിക എന്നും അറിയപ്പെടുന്നുണ്ട്. ഇവിടെ ദേവി പ്രഭാതത്തിൽ സരസ്വതിയായും മദ്ധ്യാഹ്നത്തിൽ ലക്ഷ്മിയായും സായാഹ്നത്തിൽ പാർവതി ദേവിയായും പ്രത്യക്ഷപ്പെടുന്നു എന്നാണ് വിശ്വാസം. ഭഗവതി രാത്രികാലങ്ങളിൽ ദേശസഞ്ചാരത്തിനിറങ്ങുമെന്നും പറയപ്പെടുന്നുണ്ട്.
ക്ഷേത്രത്തിൽ രണ്ട് ഉത്സവങ്ങളാണുള്ളത്. ഇതിൽ വൃശ്ചികം മുഴുവൻ നീണ്ടുനിൽക്കുന്ന വിളക്കുത്സവം പ്രധാനമാണ്. 16-ാം വിളക്ക്, 26-ാം വിളക്ക്, 27-ാം വിളക്ക്, 28-ാം വിളക്ക് എന്നിവ പ്രധാനമാണ്. ഈ ഉത്സവ സമയം ക്ഷേത്രത്തിൽ ജനസാഗരമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |