
തിരുവനന്തപുരം : 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.20 ശതമാന പോളിംഗാണ് രേഖപ്പെടുത്തിയത്. 2021ൽ 74.06 ശതമാനം ആയിരുന്നു പോളിംഗ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് ചിറ്റൂർ മണ്ഡലത്തിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട മണ്ഡലത്തിലും. കോഴിക്കോടും പാലക്കാടും പോളിംഗ് 80 ശതമാനം കടന്നു.
അതേസമയം കനത്ത പോളിംഗ് തങ്ങൾക്ക് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. ബൂത്തുകളിൽ വയോധികരും ജെൻസികളുമടക്കമുള്ളവരുടെ തിരക്ക് തരംഗത്തിന്റെ സൂചനയെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. എന്നാൽ ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നത്. ഇത്തവണ തങ്ങൾ നിർണായക ശക്തിയാകുമെന്ന് ബി.ജെ.പി നേതാക്കളും ഉറപ്പിക്കുന്നു.
ഉയർന്ന പോളിംഗ് യു.ഡി.എഫ് തരംഗത്തിന്റെ സൂചനയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ട്രെൻഡ് എൽ.ഡി.എഫിന് അനുകൂലമാണ് വൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിനെ ജനങ്ങൾ അധികാരത്തിലെത്തിക്കും. ഉയർന്ന പോളിംഗ് യു.ഡി.എഫ് തരംഗം തന്നെയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പാണക്കാട് സാദിഖലി തങ്ങളും ബി.ജെ.പി ക്ലച്ച് പിടിക്കില്ലെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അതേസമയം, തൂക്കുസഭയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രവചനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |