
ജയ്‌പൂർ: അപ്പാച്ചെ ഹെലികോപ്‌ടർ ഉപയോഗിച്ച് ആകാശത്തുനിന്ന് വെടിവയ്‌പ് നടത്തിയുള്ള കരസേനയുടെ പരീക്ഷണം വിജയം. രാജസ്ഥാനിലെ പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിൽ നടത്തിയ ഫയറിംഗ് അഭ്യാസത്തിലാണ് ഇന്ത്യൻ സൈന്യം തങ്ങളുടെ ഏറ്റവും പുതിയ ആക്രമണ ഹെലികോപ്‌റ്ററായ ബോയിംഗ് എഎച്ച്-64 അപ്പാച്ചെയുടെ പോരാട്ടവീര്യം പ്രദർശിപ്പിച്ചത്. 'ബ്രഹ്മാസ്‌ത്ര' എന്ന പേരിലാണ് ലൈവ് ഫയറിംഗ് അഭ്യാസം നടന്നത്. ഉയർന്ന കൃത്യതയും നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധസംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിൽ സൈന്യം ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ തെളിവാണ് ഈ പ്രകടനം.
എജിഎം-114 ഹെൽഫയർ മിസൈലുകൾ, റോക്കറ്റുകൾ, ഓൺബോർഡ് തോക്ക് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് അപ്പാച്ചെ കൃത്യമായ ആക്രമണങ്ങൾ നടത്തി.പൈലറ്റുമാരും ഗ്രൗണ്ട് ക്രൂവും തമ്മിലുള്ള ഏകോപനം പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ അഭ്യാസം. ലോകത്തിലെ ഏറ്റവും നൂതനമായ മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്ററുകളിൽ ഒന്നാണ് ബോയിംഗ് എഎച്ച്-64 അപ്പാച്ചെ.
30 എംഎം ചെയിൻ ഗൺ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഹെലികോപ്‌റ്ററിന് ഹെൽഫയർ ആന്റി ടാങ്ക് മിസൈലുകളും ഹൈഡ്ര റോക്കറ്റുകളും വഹിക്കാൻ കഴിയും. കൂടാതെ ലോങ്‌ബോ റഡാർ, നൈറ്റ്-വിഷൻ സെൻസറുകൾ തുടങ്ങിയ നൂതന ടാർഗെറ്റിംഗ് സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ ഏറ്റവും പുതിയ ആക്രമണ ചോപ്പറുകൾക്ക് രാത്രി ഉൾപ്പെടെ എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാനുള്ള കഴിവുമുണ്ട്.
സുസ്ഥിര പരിശീലനത്തിലൂടെയും സിസ്റ്റം പരിശോധനകളിലൂടെയും യഥാർത്ഥ പോരാട്ട സാഹചര്യങ്ങൾക്കായി ഉദ്യോഗസ്ഥരെ സജ്ജമാക്കുന്നതിലാണ് അഭ്യാസം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അപ്പാച്ചെ 451 സ്ക്വാഡ്രണിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ വിക്രാന്ത് ശർമ്മ എഎൻഐയോട് പറഞ്ഞു. ആധുനികയുദ്ധത്തിൽ ആക്രമണഹെലികോപ്‌റ്ററുകൾക്ക് നിർണായക പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഡ്രോണുകൾ, ലോയിറ്ററിംഗ് മ്യൂണിഷൻസ്, ആർട്ടിലറി ഫയർ തുടങ്ങിയ സംവിധാനങ്ങൾ വ്യപകമായി ഉപയോഗിക്കപ്പെടും.അപ്പാച്ചെയോടൊപ്പം സ്വദേശീയ ഹെലികോപ്‌റ്ററുകളായ 'പ്രചണ്ഡ്', 'രുദ്ര' എന്നിവയും ഉൾപ്പെടുത്തിയതോടെ സൈന്യത്തിന്റെ യുദ്ധശേഷി ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |