
തിരുവനന്തപുരം: അമ്പിളിച്ചന്തവും അതിന്റെ മറുവശവും വലംവച്ചുകണ്ട് നാലു മനുഷ്യർ ഭൂമിയിൽ സുരക്ഷിതരായി തിരിച്ചെത്തിയത് ചാന്ദ്രചരിത്രവും ഇതിഹാസവുമായി. ചന്ദ്രനിലെ മുനുഷ്യവാസം മുന്നിൽക്കണ്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ നേതൃത്വത്തിൽ നടത്തിയ ദൗത്യമാണ് ആർട്ടെമിസ് 2. ആശങ്കകളൊന്നും ബാക്കിവയ്ക്കാതെയാണ് ദൗത്യസംഘം തിരിച്ചെത്തിയത്. 10 ദിവസത്തെ ഐതിഹാസികബഹിരാകാശ യാത്രയ്ക്കുശേഷം ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 5.37നാണ് ഓറിയോൺ ഇന്റഗ്രിറ്റി പേടകം നാല് സഞ്ചാരികളുമായി പസഫിക് സമുദ്രത്തിലിറങ്ങിയത്.
തിരിച്ചിറക്കം ഇങ്ങനെ
പുലർച്ചെ 5.22: ഏകദേശം 40,000 കിലോമീറ്റർ വേഗത്തിലാണ് (ശബ്ദത്തിന്റെ 33 ഇരട്ടി വേഗത) ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. പേടകത്തിന് ചുറ്റും 2,800 ഡിഗ്രി സെൽഷ്യസ് വരെ കഠിനമായ ചൂട്. ശക്തമായ താപകവചത്തിലൂടെ പേടകം അതിജീവിച്ചു. പേടകത്തിലെ ഭീമൻ പാരച്യൂട്ടുകൾ വിടർന്നു.
5.37:
വേഗം ക്രമാനുഗതമായി കുറഞ്ഞ് അമേരിക്കയ്ക്ക് അടുത്ത് പസഫിക് കടലിലെ സാൻഡീഗോ തീരത്ത് 'സ്പ്ലാഷ് ഡൗൺ" ചെയ്തു. അമേരിക്കയുടെ യു.എസ്.എസ് ജോൺ പി.മുർത്ത കപ്പലിൽ നിന്ന് നാവികസേനയുടെയും നാസയുടെയും റസ്‌ക്യൂ ടീമുകൾ ഓറിയോണിനടുത്തേക്ക് കുതിച്ചെത്തി.
ആർട്ടെമിസ് 3, 4 ലോഡിംഗ്...
2027ൽ ആർട്ടെമിസ് 3യിൽ ഓറിയോൺ പേടകത്തെ ഭൂമിയുടെ ലോഏർത്ത് ഓർബിറ്റിൽ വച്ച് ലൂണാർ ലാൻഡറുമായി ബന്ധിപ്പിക്കും. പിന്നീട് ഈ ലാൻഡറിന്റെ സഹായത്തോടെ 2028ൽ ആർട്ടെമിസ് 4 ദൗത്യവുമായി മനുഷ്യർ ചന്ദ്രനിൽ താവളം സ്ഥാപിക്കാനിറങ്ങും.
ആർട്ടെമിസ് 2, ഗംഭീരയാത്ര, മികച്ച ലാൻഡിംഗ്, ദൗത്യം തുടരും. അടുത്ത ലക്ഷ്യം ചൊവ്വ.
-യു.എസ്.പ്രസിഡന്റ്,
ഡൊണാൾഡ് ട്രംപ്
ഭൂമിയുടെ ഉദയവും
അസ്തമയവും കണ്ടു
1.1972നുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിച്ചു. ചന്ദ്രോപരിതലത്തോട് 6,550കിലോമീറ്റർവരെ അടുത്തെത്തി. ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്ന് ഭൂമിയുടെ ഉദയവും അസ്തമയവും കണ്ടു.
2.ബഹിരാകാശത്തുകൂടി മനുഷ്യൻ സഞ്ചരിച്ച 4,00,171കിലോമീറ്റർ റെക്കോഡ് 4,06,600കിലോമീറ്ററായി തിരുത്തി.
3.ഭൂമിയിൽ നിന്ന് കാണാനാകാത്ത രഹസ്യങ്ങളുടെ കലവറയായ, സൂര്യപ്രകാശം പതിക്കാത്ത ചന്ദ്രന്റെ മറുവശം കണ്ടു.
4.ബഹിരാകാശത്തുവച്ച് ഭൂമിയുമായുള്ള ബന്ധം പൂർണമായും വേർപെട്ടശേഷം 40മിനിറ്റിനുള്ളിൽ വീണ്ടെടുത്തു.
5.ചന്ദ്രനു മറുവശത്തുവച്ച് 53 മിനിറ്റ് നീണ്ടുനിന്ന പൂർണസൂര്യഗ്രഹണം പകർത്തി.
ചെലവ്: 410കോടി ഡോളർ (38,167കോടിരൂപ)
യാത്രികർ: ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |