
കൊൽക്കത്ത: പ്രണയത്തിന് കണ്ണില്ലാ മൂക്കില്ലാ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ടാകും. എന്നാൽ കൊൽക്കത്ത സ്വദേശിയായ ഒരു യുവാവിന്റെ കാര്യത്തിൽ പ്രണയത്തിന് കണ്ണും മൂക്കുമില്ലാത്ത ബില്ലാണ് കിട്ടിയത്. ഡേറ്റിംഗ് ആപ്പായ ബംബിൾ വഴി പരിചയപ്പെട്ട സുന്ദരിയെ നേരിട്ട് കാണാൻ പോയ യുവാവ് ഒടുവിൽ പണവും മാനവും പോയ അവസ്ഥയിലാണ് തിരികെ പോയത്. സോഷ്യൽ മീഡിയയിൽ വൈറലായ 'ഡേറ്റിംഗ് തട്ടിപ്പ്' ഓൺലൈനിലൂടെ പരിചയപ്പെട്ട് പ്രണയിക്കുന്ന കമിതാക്കളെ ഒന്നടങ്കമാണ് ഞെട്ടിച്ചിരിക്കുന്നത്.
ബംബിളിലൂടെ പരിചയപ്പെട്ട യുവതിയുമായി യുവാവ് അടുത്ത സൗഹൃദത്തിലായി. നേരിട്ട് കാണാമെന്ന യുവതിയുടെ നിർദ്ദേശമനുസരിച്ച് 'കപ്പിൾ കഫേ സോൺ' എന്ന റെസ്റ്റോറന്റാണ് കൂടിക്കാഴ്ചയ്ക്കായി തിരഞ്ഞെടുത്തത്. ആദ്യത്തെ ഡേറ്റ് ആയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് യുവാവ് അവിടെയെത്തിയത്. തുടക്കത്തിൽ എല്ലാം ശാന്തമായിരുന്നു. രണ്ട് കപ്പ് കാപ്പിയും ഒരു ഹുക്കയും ഓർഡർ ചെയ്ത് ഇരുവരും സംസാരത്തിൽ ലയിച്ചിരുന്നു.
എന്നാൽ ബില്ല് വന്നപ്പോൾ സാഹചര്യം മൊത്തത്തിൽ മാറിമറിഞ്ഞു. വെറും രണ്ട് കാപ്പിക്കും ഹുക്കയ്ക്കും കൂടി കഫേ അധികൃതർ നൽകിയ ബില്ല് കണ്ട് യുവാവിന്റെ കണ്ണ് തള്ളി. 8500 രൂപയായിരുന്നു ബില്ലിൽ നൽകിയിരുന്ന തുക. താൻ ഓർഡർ ചെയ്യാത്ത പല സാധനങ്ങളും ബില്ലിൽ കയറിക്കൂടിയതായി യുവാവ് ആരോപിച്ചു. ബില്ലിനെക്കുറിച്ച് ചോദിച്ചതോടെ അതുവരെ സൗമ്യരായിരുന്ന കഫേ ജീവനക്കാരുടെ സ്വഭാവവും മാറി. ഗുണ്ടകളെപ്പോലെ യുവാവിനെ വളഞ്ഞ ജീവനക്കാർ പണം നൽകാതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തി.
സഹായത്തിനായി കൂടെയുണ്ടായിരുന്ന ഡേറ്റിംഗ് പങ്കാളിയെ നോക്കിയപ്പോഴാണ് അടുത്ത ട്വിസ്റ്റ്. ബില്ല് വന്നതും ബഹളം തുടങ്ങിയതും കണ്ട യുവതി യുവാവിനെ അവിടെ തനിച്ചാക്കി സ്ഥലം വിട്ടു. താൻ വലിയൊരു കെണിയിൽ അകപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ യുവാവ്, മറ്റ് വഴികളില്ലാതെ കയ്യിലുണ്ടായിരുന്ന പണവും നൽകി തടിയൂരുകയായിരുന്നു.
തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ യുവാവ് പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. ഇത്തരത്തിലുള്ള കഫേകളും ഡേറ്റിംഗ് ആപ്പിലെ ചില പ്രൊഫൈലുകളും ചേർന്ന് നടത്തുന്ന സംഘടിത തട്ടിപ്പാണിതെന്ന് പലരും കമന്റ് ചെയ്യുന്നു. അപരിചിതർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ഡേറ്റിംഗിന് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പൊലീസിന്റെയും സൈബർ വിദഗ്ധരുടെയും മുന്നറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |