
കൊച്ചി: മദ്യലഹരിയിൽ പിതാവിനെ തല്ലിച്ചതച്ച മകനെതിരെ പൊലീസ് കേസെടുത്തു. വല്ലാർപാടം ജൂതനടപ്പ് വീട്ടിൽ സ്വദേശി പ്രബ്ഹീനെ (46) പ്രതിയാക്കിയാണ് മുളവുകാട് പൊലീസ് കേസെടുത്തത്. പ്രായാദ്ധിക്യത്താൽ അവശനായ പിതാവ് പുരുഷോത്തമനെയാണ് (77) മദ്യലഹരിയിൽ ഇന്നലെ ഉച്ചയ്ക്ക് 12ന് ഇയാൾ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ മകൻ വീട്ടിലെത്തി മാതാവിനെയും സഹോദരിയെയും അസഭ്യം പറയുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രകോപനകാരണം.
കട്ടിലിൽ ഇരുന്ന പുരുഷോത്തമനെ ആദ്യം മുഖത്തടിച്ച് പരിക്കേൽപ്പിച്ചു. പിന്നീട് ചവിട്ടി താഴേക്ക് തള്ളിയിട്ട ശേഷം നെഞ്ചത്തും മുഖത്തും ചവിട്ടി. തുടർന്ന് കത്തി എടുത്തു പിതാവിനെ കുത്താൻ തുനിഞ്ഞ പ്രതിയെ മാതാവും സഹോദരിയും ചേർന്ന് തടയുകയായിരുന്നു. കൊല്ലുമെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ആക്രമണം. വിവരമറിഞ്ഞ് മുളവുകാട് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രബ്ഹീൻ കടന്നുകളഞ്ഞു.
പുരുഷോത്തമൻ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ തേടിയ ശേഷം രാത്രി സ്റ്റേഷനിലെത്തി മൊഴി നൽകി. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു, ഒരു മാസമായി എറണാകുളത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിക്ക് പോകുകയായിരുന്നു. വീട്ടുകാർ പകർത്തിയ ആക്രമണ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |