
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കേ, ഇന്ത്യ - യു.എ.ഇ നിർണായക ഉഭയകക്ഷി ചർച്ച. യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ പ്രസിഡന്റ് മുഹമ്മദ് ബിൻ സായെദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. സംഘർഷത്തിനു പിന്നാലെ ഉരുത്തിരിഞ്ഞ ഊർജ്ജ പ്രതിസന്ധി, സമ്പദ്‌മേഖലയിലുണ്ടായ പ്രതിഫലനങ്ങൾ എന്നിവയടക്കം ചർച്ചയായി. യു.എ.ഇ ഇന്ത്യയുടെ സുപ്രധാന പങ്കാളിയെന്ന് കൂടിക്കാഴ്ചയ്‌ക്കു ശേഷം ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം യു.എ.ഇ പ്രസിഡന്റിനെ അറിയിച്ചു. ഊർജ്ജം, വ്യാപാരം എന്നിവയിലെ നയതന്ത്ര സഹകരണം വർദ്ധിപ്പിക്കുന്നത് ചർച്ചയായി. പശ്ചിമേഷ്യൻ മേഖലയിലെ സ്ഥിരതയും സുരക്ഷയും ഇന്ത്യയുടെ താത്പര്യങ്ങളുമായി കൂടി ബന്ധപ്പട്ട വിഷയമാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും പരമപ്രധാനമാണ്. യു.എ.ഇയിലെ 35 ലക്ഷം പ്രവാസികളുടെയും അവിടുത്തെ നേതൃത്വത്തിനുമിടയിലെ പാലമായാണ് താൻ പ്രവർത്തിക്കുന്നതെന്നും ജയശങ്കർ പ്രതികരിച്ചു. ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ് അൽ മഖ്തൂമും ചർച്ചകളിൽ പങ്കെടുത്തു. ശനിയാഴ്ച യു.എ.ഇ വിദേശകാര്യ മന്ത്രി അബ്‌ദുള്ള ബിൻ സായെദ് അൽ നഹ്യാനുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |