
തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ അഞ്ച് വിദ്യാർത്ഥികൾക്കാണ് ക്യാമ്പസുകളിൽ ജീവൻ നഷ്ടമായത്. 2017ൽ മരിച്ച ജിഷ്ണു പ്രണോയ് മുതൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആർ.എൽ. നിതിൻ രാജ് വരെ ഇക്കൂട്ടത്തിലുണ്ട്. ജാതി അധിക്ഷേവും കോളേജ് അധികൃതരുടെ പീഡനവുമാണ് വില്ലൻ. പക്ഷേ പ്രതികളെല്ലാം കേസിൽ നിന്ന് രക്ഷപ്പെടും.
2017 ജനുവരി ആറിനാണ് തൃശൂർ പാമ്പാടി നെഹ്റു കോളേജിലെ ഒന്നാംവർഷ എൻജിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതർ ജിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ചെന്ന് വിവരമുണ്ടായിരുന്നു. കോളേജ് ചെയർമാനും വൈസ് പ്രിൻസിപ്പലും പരീക്ഷാ ഇൻവിജിലേറ്ററും പ്രതികളായെങ്കിലും ഇവർക്ക് സംരക്ഷണം ലഭിച്ചു.
കോട്ടയം അമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിലും വകുപ്പ് മേധാവിയും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെയായിരുന്നു പ്രതിക്കൂട്ടിൽ. അച്ചടക്കത്തിന്റെ പേരിലുള്ള മാനസിക പീഡനങ്ങളെ തുടർന്ന് 2023ജൂൺ രണ്ടിന് രാത്രിയാണ് ശ്രദ്ധ ഹോസ്റ്റലിൽ തൂങ്ങി മരിച്ചത്.
ക്രൂരമായ റാഗിംഗിനും ജാതിഅധിക്ഷേപത്തിനും ഇരയായാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ കോളേജ് ഹോസ്റ്റലിലെ ടോയ്‌ലെറ്റിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2024 ഫെബ്രുവരി 18നായിരുന്നു സംഭവം. കോളേജ് ഡീനും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനും ഉൾപ്പെടെ സസ്‌പെൻഷനിലായെങ്കിലും പിന്നാലെ തിരിച്ചെത്തി.
2025 നവംബർ 15നായിരുന്നു പത്തനംത്തിട്ട ചുട്ടിപ്പാറ എം.ഇ.എസ് നഴ്സിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ അമ്മു സജീവ് ഹോസ്റ്റലിൽ നിന്ന് ചാടി മരിച്ചത്. സഹപാഠികളുടെ പീഡനം പരാതിപ്പെട്ടിട്ടും അദ്ധ്യാപകർ ഒത്താശ ചെയ്തെന്നായിരുന്നു ആരോപണം. തുടർന്ന് പ്രിൻസിപ്പലും അദ്ധ്യാപകനും സസ്‌പെൻഷനിലായെങ്കിലും പിന്നീട് തിരിച്ചെത്തി.
പോരടിച്ച് അതിജീവിച്ച ദീപ
എം.ജി സർവകലാശാലയിലെ ഗവേഷകയായ ദീപ പി. മോഹനൻ 10 വർഷം ജാതീയമായ വേട്ടയാടലിന് ഇരയായി. ഗൈഡിൽ നിന്നും സർവകലാശാലയിൽ നിന്നും നേരിട്ട ജാതിവിവേചനത്തിനെതിരെ നിരാഹാര സമരം നടത്തിയാണ് ദീപ പ്രതിസന്ധിയെ അതിജീവിച്ചത്. എം.ജി സർവകലാശാലയിലെ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വിഭാഗത്തിൽ 2011ലാണ് ദീപ പി. മോഹനൻ ഗവേഷണം ആരംഭിച്ചത്. ഗൈഡും സെന്റർ ഡയറക്ടറുമായ പ്രൊഫസർക്കെതിരെ ദീപ ജാതിവിവേചന ആരോപണങ്ങൾ ഉന്നയിച്ചു. ഇരിക്കാൻ കസേര പോലും നൽകിയില്ല. 10 വർഷത്തോളം പിഎച്ച്.ഡി പൂർത്തിയാക്കാനായില്ല. 2021 ഒക്ടോബർ 29ന് സർവകലാശാല കവാടത്തിന് മുന്നിൽ ദീപ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 11 ദിവസത്തെ സമരത്തിനൊടുവിൽ പ്രൊഫസറെ സ്ഥാനത്തുനിന്ന് നീക്കി ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാൻ വഴിതുറന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |