
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് കഴിയുമ്പോൾ ഭൂരിപക്ഷത്തിനായി ബി.ജെ.പി സ്ഥാനാർത്ഥികളെ പാട്ടിലാക്കാൻ ശ്രമം തുടങ്ങിയെന്നും വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കുന്നതായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ 1,000 കോടിയുടെ പദ്ധതി തയ്യാറാക്കിയെന്നും മമത ചൂണ്ടിക്കാട്ടി.
അസൻസോൾ,ബങ്കുര ജില്ലയിലെ ഛത്ന,ഒണ്ട,പുർബ ബർദ്ധമാനിലെ ഖണ്ഡഘോഷ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളിൽ മമത ആരോപണം ആവർത്തിച്ചു. മുസ്ളിം വോട്ടുകൾ ഭിന്നിപ്പിച്ച് തൃണമൂലിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയും ആം ജനത ഉന്നയാൻ പാർട്ടി നേതാവ് ഹുമയൂൺ കബീറും 1,000 കോടിയുടെ കരാറുണ്ടാക്കിയെന്ന ആരോപണം തൃണമൂൽ തിരഞ്ഞെടുപ്പിൽ ആയുധമാക്കുകയാണ്. മുൻകൂറായി 200 കോടി കൈപ്പറ്റിയെന്ന് കബീർ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ എ.ഐ സൃഷ്ടിയാണെന്നാണ് ബി.ജെ.പി വാദം.
വോട്ടെടുപ്പ് ദിനത്തിൽ വോട്ടിംഗ് യന്ത്രങ്ങളെ ശ്രദ്ധിക്കണമെന്നും ബി.ജെ.പി പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും മമത പറഞ്ഞു. അവർ നിങ്ങൾക്ക് മധുരമുള്ള ചായയും മധുരപലഹാരങ്ങളും നൽകും. അത് കഴിച്ച് നിങ്ങൾ ഉറങ്ങിപ്പോകും. അങ്ങനെ വോട്ടുകൾ കൊള്ളയടിക്കും. ജാഗ്രത പാലിക്കുക-മമത പറഞ്ഞു.
മണ്ഡല പുനർനിർണയത്തിലൂടെ ബംഗാളിനെ മൂന്നായി വിഭജിച്ച് ബീഹാർ,ഒഡീഷ സംസ്ഥാനങ്ങളിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയെന്നും തിരഞ്ഞെടുപ്പിനായി വിന്യസിച്ച കേന്ദ്ര സേന തിരച്ചിലെന്ന പേരിൽ സ്ത്രീകളെ അപമാനിക്കുന്നുവെന്നും ബാനർജി ആരോപിച്ചു. തന്റെ റാലികൾക്ക് തടസം നിൽക്കുന്ന അധികൃതർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേഗത്തിൽ അനുമതി നൽകുന്നുവെന്നും മമത പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |