
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് പൂർണമായും സ്വതന്ത്രമാകണമെന്ന് ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസിനെ പഴയ രീതിയിൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും ചർച്ച നടത്തി. അതിനിടെ ജിസിസിയിൽ നിന്നുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ് വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കില്ലെന്ന് ഇറാനും അറിയിച്ചു. ഇറാനുമേൽ അമേരിക്ക സമുദ്ര ഉപരോധം തുടങ്ങിക്കഴിഞ്ഞു. ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളും തടയുമെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം.
ഇന്നലെ ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ഇറാന്റെ തീരപ്രദേശത്ത് യുഎസിന്റെ ഔദ്യോഗിക ഉപരോധം പ്രാബല്യത്തിൽ വന്നത്. ഹോർമുസ് വഴി ഇറാനിലെ തുറമുഖങ്ങളിൽ നിന്ന് വരികയോ,പോവുകയോ ചെയ്യുന്ന എല്ലാ കപ്പലുകളെയും (ഇറാന്റെയും വിദേശ രാജ്യങ്ങളുടെയും അടക്കം) യുഎസ് നേവി തടയും. ഇതിനായി യുഎസിന്റെ പടക്കപ്പലുകൾ പേർഷ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും നിലയുറപ്പിച്ചു. ഇസ്രയേൽ സഹായിക്കും. ഹോർമുസ് വഴി മറ്റുള്ള രാജ്യങ്ങളിലേക്ക് വരികയും പോവുകയും ചെയ്യുന്ന കപ്പലുകളെ തടയില്ല. മാനുഷിക സഹായങ്ങൾക്കും ഇളവുണ്ട്.
അതേസമയം, യുഎസിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും മേഖലയിലേക്ക് പ്രവേശിക്കുന്ന യു.എസ് കപ്പലുകളെ തകർക്കുമെന്നും റെവല്യൂഷണറി ഗാർഡും അറിയിച്ചു.
നീക്കങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്ന ആഗോള ഊർജ്ജ വിപണിയ്ക്ക് ഇരുട്ടടിയായി. എണ്ണ വില ബാരലിന് 100 ഡോളർ കടന്നു. റഷ്യയും ചൈനയും യു.എസ് ഉപരോധത്തെ അപലപിച്ചു. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച തകർന്ന പിന്നാലെയാണ് ഹോർമുസ് പിടിച്ചെടുത്ത് ഇറാനെ വരുതിയിലാക്കാൻ യു.എസ് തീരുമാനിച്ചത്. ഇറാനിൽ കഴിഞ്ഞ ബുധനാഴ്ച നിലവിൽ വന്ന 14 ദിവസത്തെ വെടിനിറുത്തൽ തുടരുന്നുണ്ടെങ്കിലും ഏതുനിമിഷവും തകർന്നേക്കാനിടയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |