
കൊൽക്കത്ത: മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയും എറണാകുളം പാലാരിവട്ടം പഴശ്ശിറോഡ് വടശ്ശേരി വീട്ടിൽ ജെബിൻ ജോസിന്റെ മകനുമായ ജുവാൻ ജോസ് ജെബിൻ (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം ക്യാമ്പസിൽ നിന്ന് കണ്ടത്. ഹോസ്റ്റൽ കെട്ടിടത്തിന് താഴെ രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. പൊലീസ് ജുവാന്റെ സഹപാഠികളെയും സർവകലാശാല ജീവനക്കാരെയും ചോദ്യം ചെയ്തു.
സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ബിധാൻനഗർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചുവെന്നാണ് അധികൃതർ വീട്ടിൽ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ബിധാൻനഗർ സൗത്ത് പൊലീസിനാണ് അന്വേഷണ ചുമതല. ജുവാന്റെ ബന്ധുക്കൾ കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
2012ലും 2015ലും ഇതേ സ്ഥാപനത്തിൽ വിദ്യാർത്ഥികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. 2012ൽ വാസിം ഇക്ബാൽ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ നിലയിലായിരുന്നു. 2015ൽ അസം സ്വദേശിയായ വികാസ് ചൗധരിയെന്ന ഒന്നാം വർഷ വിദ്യാർത്ഥിയാണ് മരിച്ചത്. വികാസ് ചൗധരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ അന്നത്തെ സർവകലാശാല വിസിക്കും ഹോസ്റ്റൽ വാർഡനുമെതിരെ പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |