
ഭുവനേശ്വർ: യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ ഏപ്രിൽ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട സൗമ്യ സാഗർ സമലിന്റെ ഭാര്യ ശുഭശ്രീ ബെഹ്റ (സീമ), ഇവരുടെ കാമുകനായ തപസ് കുമാർ ഖിലാർ (26), ഇയാളുടെ ബന്ധു പ്രീതി പ്രഭ, പ്രിയദർശിനി ഖിലാർ (ചിന്നു), ഇവർക്ക് തോക്ക് എത്തിച്ചുനൽകിയ സന്ദർഗഢ് സ്വദേശികളായ സൂരജ് സിംഗ് (27), അങ്കിത് താക്കൂർ (27) എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ ആറിന് രാത്രി ടൗണിലെ ചിക്കൻ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൗമ്യ സാഗർ. കലിമേഘയിലെ വാടകവീടിന് സമീപമെത്തിയപ്പോൾ ബൈക്കിലെത്തിയ സംഘം യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെ ഉടൻ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയിലും പിന്നീട് കട്ടക്കിലെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. മുഖ്യപ്രതിയായ തപസിനെയും തോക്ക് നൽകിയ മറ്റു രണ്ടുപേരെയും ഒളിവിലിരിക്കെയാണ് പൊലീസ് പിടികൂടിയത്. ബ്യൂട്ടി പാർലർ ജീവനക്കാരിയായ ശുഭശ്രീയും സൗമ്യ സാഗറും തമ്മിൽ ഒന്നര വർഷം മുൻപായിരുന്നു പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് മുൻപേ ശുഭശ്രീക്ക് പ്രതിയായ പ്രീതി പ്രഭയോടും പിന്നീട് അവരുടെ ബന്ധുവായ തപസിനോടും അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹശേഷവും ശുഭശ്രീ ഈ ബന്ധങ്ങൾ തുടർന്നു. ഭർത്താവ് അറിയാതെ തപസിനോടൊപ്പം ഇവർ പലയിടങ്ങളിലും യാത്ര ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.
തപസിന്റെ പ്രേരണയാൽ ശുഭശ്രീ വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും ഭർത്താവ് സൗമ്യ ഇതിനെ എതിർത്തു. ത്രികോണ പ്രണയമറിഞ്ഞ സൗമ്യ ഇവരെ താക്കീത് ചെയ്യുകയും കഴിഞ്ഞ മാസം തപസുമായി ഇതിനെ ചൊല്ലി വഴക്കിടുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
സൗമ്യയെ വകവരുത്താൻ തപസ് തീരുമാനിച്ചതോടെ, പ്രതിയായ പ്രീതി 49,000 രൂപ നൽകി തോക്ക് സംഘടിപ്പിച്ചു. സൂരജ്, അങ്കിത് എന്നിവരിൽ നിന്ന് തപസ് തോക്ക് ഉപയോഗിക്കാൻ പരിശീലനവും നേടി. ഏപ്രിൽ ആറിന് സൗമ്യ കട പൂട്ടി വരുന്ന വിവരം സുഭശ്രീയും പ്രീതിയും ചേർന്ന് തപസിന് കൈമാറി. ഇതനുസരിച്ചാണ് തപസ് കൃത്യം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |