
ക്വിന്റൺ ഡി കോക്കിന്റെ (112 നോട്ടൗട്ട്) സെഞ്ച്വറിക്കും മുംബയ് ഇന്ത്യൻസിനെ ജയിപ്പിക്കാനായില്ല
മുംബയ് ഇന്ത്യൻസ് 195/6, പഞ്ചാബ് കിംഗ്സ് 198/3
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസ് ഉയർത്തിയ 195/6 എന്ന സ്കോർ 16.3 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മറികടന്ന് പഞ്ചാബ് കിംഗ്സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസിനെ പുറത്താകാതെ സെഞ്ച്വറി നേടിയ ക്വിന്റൽ ഡികോക്കും (60 പന്തുകളിൽ എട്ടുഫോറും ഏഴ് സിക്സുമടക്കം 112 റൺസ്) അർദ്ധസെഞ്ച്വറി നേടിയ നമാൻ ധിറും (50) ചേർന്നാണ് 195ലെത്തിച്ചത്. പഞ്ചാബിനായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ചേസിംഗിനിറങ്ങിയ പഞ്ചാബിനായി 39 പന്തുകളിൽ 11 ഫോറുകളും രണ്ട് സിക്സുമടക്കം 80 റൺസുമായി പുറത്താകാതെ നിന്ന പ്രഭ്സിമ്രാൻ സിംഗും 35 പന്തുകളിൽ അഞ്ചുഫോറും നാലുസിക്സുമടക്കം 66 റൺസടിച്ച നായകൻ ശ്രേയസ് അയ്യരുമാണ് വിജയമൊരുക്കിയത്. ഇതോടെ അഞ്ചുമത്സരങ്ങളിൽ നാലാം വിജയം നേടി ഒൻപത് പോയിന്റായ പഞ്ചാബ് കിംഗ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. അഞ്ച് കളികളിൽ രണ്ട് പോയിന്റ് മാത്രമുള്ള മുംബയ് ഒൻപതാം സ്ഥാനത്താണ്.
മുംബയ്‌ക്ക് 12 റൺസിലെത്തിയപ്പോൾ ഓപ്പണർ റയാൻ റിക്കിൾട്ടണിനെയും (2) പകരമിറങ്ങിയ സൂര്യകുമാർ യാദവിനെയും അടുത്തടുത്ത പന്തുകളിൽ നഷ്ടമായി. അർഷ്ദീപ് സിംഗാണ് ഈ ഇരട്ടപ്രഹരമേൽപ്പിച്ചത്. എന്നാൽ പിന്നീടിറങ്ങിയ നമാൻ ധിർ അർഷ്ദീപിന്റെ ഹാട്രിക് അവസരം ഇല്ലാതാക്കുകമാത്രമല്ല , ഓപ്പണർ ക്വിന്റൺ ഡികോക്കിനൊപ്പം 122 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. ഈ കൂട്ടുകെട്ടാണ് മുംബയ്‌യെ മികച്ച സ്കോറിലേക്ക് നയിച്ചത്.
31 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സും പറത്തിയ നമാൻ ധിർ അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ കൂടാരം കയറി.14-ാം ഓവറിൽ ശശാങ്ക് സിംഗിനായിരുന്നു വിക്കറ്റ്. തുടർന്നിറങ്ങിയ നായകൻ ഹാർദിക് പാണ്ഡ്യയെ കൂട്ടുനിറുത്തി ഡികോക്ക് തന്റെ മൂന്നാം ഐ.പി.എൽ സെഞ്ച്വറിയിലേക്ക് ചുവടുവച്ചു. ഈ സീസണിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് ഡികോക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |