
ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഐ.പി.എൽ സംഘാടകർ നൽകിയ കോംപ്ലിമെന്ററി ടിക്കറ്റുകൾ നടിയും മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമായ കുഷിത കല്ലാപ്പുവിന്റെ കൈയിലെത്തിയതിനെച്ചൊല്ലി വിവാദം. 40000 രൂപ വിലവരുന്ന വി.ഐ.പി ടിക്കറ്റുകളുടെ ചിത്രം നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന മത്സരത്തിനായാണ് രണ്ട് കോംപ്ലിമെന്ററി ടിക്കറ്റുകൾ മുഖ്യമന്ത്രിക്ക് അനുവദിച്ചത്. ‘ബഹുമാനപ്പെട്ട തെലങ്കാന മുഖ്യമന്ത്രിക്ക്’ എന്ന് ടിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ടിക്കറ്റുകൾ എങ്ങനെ കുഷിതയുടെ കൈകളിലെത്തി എന്നതാണ് ഇപ്പോൾ ചർച്ച. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഇത് ചോദ്യംചെയ്ത് എത്തിക്കഴിഞ്ഞു.
തെലുങ്ക് സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് കുഷിത കല്ലാപ്പു. സംഭവം വിവാദമായതിനു പിന്നാലെ ഇവർ ഇൻസ്റ്റാഗ്രാം സ്റ്റോറി നീക്കംചെയ്തിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിക്ക് നൽകേണ്ട ടിക്കറ്റുകളാണിവ. മറ്റാർക്കും ഉപയോഗിക്കാനാവില്ല.കോംപ്ലിമെന്ററി ടിക്കറ്റുകളെച്ചൊല്ലി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ അസ്വാരസ്യങ്ങളുണ്ട്. 2025-ൽ കൂടുതൽ ടിക്കറ്റുകൾ ആവശ്യപ്പെട്ട് എച്ച്.സി.എ കോർപ്പറേറ്റ് ബോക്‌സ് പൂട്ടിയിടുകയും വെള്ളവും വൈദ്യുതിയും തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |