പൊൻകുന്നം: പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി ബില്ലിനെ പ്രതിപക്ഷം എതിർത്തത് സ്ത്രീകൾക്ക് കൂടുതൽ രാഷ്ട്രീയാവസരങ്ങൾ ലഭിക്കുന്നത് തടയാനുള്ള നീക്കമാണെന്ന് ബി.ജെ.പി ദേശീയ കൗൺസിലംഗം ഡോ. ജെ.പ്രമീളാദേവി ആരോപിച്ചു. ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രമീളാ ദേവി ഇക്കാര്യം പറഞ്ഞത്.
നിലവിലുള്ള പാർലമെന്റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കാതെ സംസ്ഥാനങ്ങളിലെ സീറ്റുകൾ വർദ്ധിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ പ്രാതിനിധ്യം മൂന്നിലൊന്നായി ഉയർത്താനായിരുന്നു കേന്ദ്ര സർക്കാർ ശ്രമിച്ചത്.
എന്നാൽ ബിൽ അംഗീകരിക്കപ്പെടാത്തതിനാൽ സെൻസസ് അടിസ്ഥാനത്തിലുള്ള ഡി ലിമിറ്റേഷൻ നടപ്പാകുകയും സംസ്ഥാനങ്ങളുടെ ജനസംഖ്യാപ്രകാരം പാർലമെന്റ് സീറ്റുകൾ പുനർനിർണയിക്കപ്പെടുകയും ചെയ്യും. ഇതുമൂലം ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള സീറ്റുകളുടെ എണ്ണം കുറയാനിടയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതുപോലെ നയനിർണയത്തിൽ സ്ത്രീകൾക്ക് പങ്ക് നൽകുന്നത് അവകാശമാണ്, ഔദാര്യമല്ലെന്നും പ്രമീളാദേവി പറഞ്ഞു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ജയാ ബാലചന്ദ്രൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മഞ്ജു പ്രദീപ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |