മലപ്പുറം: തമിഴ്‌നാട് നിയമസഭയിലേക്ക് ജനം ഇന്ന് വിധിയെഴുതുമ്പോൾ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വിജയം കണക്കുകൂട്ടി മുസ്ലിം ലീഗ്. പാപാനാശത്ത് എം.എം.ഷാജഹാനും വാണിയമ്പാടിയിൽ എസ്.എസ്.ബി ഫറൂഖുമാണ് കോണി അടയാളത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മൂന്ന് മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ലീഗിന് വിജയിക്കാനായില്ല. ഇത്തവണ അഞ്ച് സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡി.എം.കെ വഴങ്ങിയിരുന്നില്ല. നേരത്തെ കോൺഗ്രസിന്റെ മണ്ഡലമായിരുന്ന പാപനാശത്ത് 2006 മുതൽ തുടർച്ചയായി മൂന്നുതവണ അണ്ണാ ഡി.എം.കെ ആണ് വിജയിച്ചത്. നിലവിൽ ഡി.എം.കെ മുന്നണിയിലുള്ള മനിതനേയ മക്കൾ കക്ഷിയുടെ കൈവശമാണ് സീറ്റ്. 16,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. വിജയസാദ്ധ്യതയുള്ള സീറ്റെന്ന ആവശ്യത്തെ തുടർന്നാണ് ഇത്തവണ പാപനാശം ലീഗിന് നൽകിയത്.
അണ്ണാ ഡി.എം.കെയ്ക്ക് സ്വാധീനമുള്ള മണ്ണാണെങ്കിലും ബി.ജെ.പി സഖ്യം മൂലം ന്യൂനപക്ഷങ്ങൾ അനുകൂലമായി വിധിയെഴുതുമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം. ഏറെ പ്രതീക്ഷ പുലർത്തുന്ന പാപനാശം കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ലീഗ് ഉന്നതാധികാര സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രത്യേക പ്രചാരണം നടത്തിയിരുന്നു. താഴേതട്ടിലെ പ്രചാരണത്തിന് പതിവിനേക്കാൾ ഉണർവുണ്ടായത് ലീഗിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. കോൺഗ്രസിനേയും ഡി.എം.കെയേയും അണ്ണാ ഡി.എം.കെയേയും പലതവണ തുണച്ച മണ്ണാണ് വാണിയമ്പാടിയിലേത്. തുടർച്ചയായി മൂന്നുതവണ അണ്ണാ ഡി.എം.കെയ്ക്കാണ് മണ്ഡലത്തിൽ വിജയം. കഴിഞ്ഞ തവണ 4,904 വോട്ടിനും 2016ൽ 14,000ത്തോളം വോട്ടിനും ലീഗ് പരാജയപ്പെട്ടു. കഴിഞ്ഞ തവണത്തെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചതിലാണ് മുസ്‌ലിം ലീഗിന്റെ പ്രതീക്ഷ. ഏറെക്കാലത്തിന് ശേഷം 2016ൽ ഒരു നിയമസഭാ സീറ്റിൽ ലീഗ് വിജയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |