
തിരുവനന്തപുരം; തകര ഷീറ്റ് മേഞ്ഞ കൂര. ചുവരുകൾക്ക് പകരം പഴയ പ്ലൈവുഡ് കൊണ്ടുള്ള മറ . ചിറയിൻകീഴ് അഴൂരിൽ ഉറക്കത്തിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച എട്ടുവയസുകാരൻ ദിക്ഷൽ ദിലീപിന്റെ വീടാണിത്. വീടിരിക്കുന്ന അഞ്ചു സെന്റ് വസ്തുവാകട്ടെ പെരുങ്ങുഴി സ്വദേശിയായ മോഹനൻ കുടികിടപ്പായി നൽകിയതാണ്.
അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ദിലീപ് പണിക്ക് ശേഷം മിച്ചം വരുന്ന സാധനങ്ങൾ കൊണ്ടുവന്നാണ് ഈ കൂര വച്ചത്. കഠിനംകുളം കായലിനോട് ചേർന്ന് കുറ്റിക്കാടും പാഴ്ചെടികളും പടർന്ന വീട്ടുപരിസരത്തിനു ചുറ്റും ചതുപ്പാണ്. മണലും കാടും നിറഞ്ഞ സ്ഥലത്താണ് വീട്. മഴവെള്ളം കയറാതിരിക്കാൻ ഒരുവരി താബൂക്ക് പ്ലൈവുഡിന് വെളിയിലായി കെട്ടിയിട്ടുണ്ട്. ഇടുങ്ങിയ രണ്ടു മുറികളുള്ള വീട്ടിലാണ് ആറുപേർ ജീവിക്കുന്നത്. ദിലീപിനും ഭാര്യക്കും മക്കൾക്കും പുറമെ, ദിലീപിന്റെ അമ്മയും സഹോദരിയും ഈ വീട്ടിലാണ് താമസം.
പഞ്ചായത്തിൽ നിന്നു പി.എം.എ.വൈ പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ മാസങ്ങൾക്കു മുമ്പേ കരാറായെങ്കിലും തുക ലഭിച്ചിട്ടില്ല. പാചകം ചെയ്യുന്നത് പുറത്തെ ചായ്പ്പിലാണ്.
വീടിന്റെ അകവും പുറവും ഒരുപോലെ മണലാണ്.
നിലത്ത് കീറിയ ടാർപ്പയും അതിന് മുകളിൽ പായയും വിരിച്ചാണ് അമ്മുമ്മ ലീലയ്‌ക്കൊപ്പം ദിക്ഷൽ ഉറങ്ങാൻ കിടന്നത്. ഇതേ മുറിയിലെ പഴയ ഇരുമ്പ് കട്ടിലിൽ ദിലീപിന്റെ സഹോദരി ലിജി കിടപ്പുണ്ടായിരുന്നു. സമീപത്തെ മുറിയിലാണ് ദിലീപും അനുവും മകൾ ദൃക്ഷികയും കിടന്നത്. പ്ലൈവുഡുകൾക്ക് ഇടയിലെ ദ്വാരത്തിലൂടെ പാമ്പിന് അനായാസം കയറാം. മണലിന്റെ തണുപ്പിൽ പഴയൊരു അലമാരയുടെ അടിയിൽ ഒളിച്ചിരിക്കുമ്പോഴാണ് നാട്ടുകാർ പാമ്പിനെ പിടികൂടിയത്.
ലീലയ്‌ക്ക് പഞ്ചായത്തിൽ നിന്നു മൂന്ന് സെന്റ് വസ്തു നൽകിയിരുന്നെങ്കിലും ചതുപ്പ് പ്രദേശമായതിനാൽ വീട് നിർമ്മിക്കാൻ യോഗ്യമല്ല, കായലോരത്തെ ചതുപ്പിൽ വീട് നിർമ്മിക്കാൻ സർക്കാരിന്റെ സഹായം കാത്തിരിക്കുകയായിരുന്നു ഈ കുടുംബം.
മകന്ചികിത്സ ലഭിച്ചില്ല:
ദിക്ഷലിന്റെ പിതാവ്
# ചിറയിൻകീഴ് താലൂക്ക്
ആശുപത്രി പ്രതിക്കൂട്ടിൽ
തിരുവനന്തപുരം: ചിറയിൻ കീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ പോലും നൽകാൻ ഡോക്ടർമാർ തയ്യാറായില്ലെന്ന്
പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരൻ ദിക്ഷലിന്റെപിതാവ്
ദിലീപ് പറഞ്ഞു . കാലിൽ എന്തോ കടിച്ചു എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ 'മൂങ്ങയാണോ ,അതോ കടന്നലാണോ കടിച്ചതെന്നായിരുന്നു കുട്ടിയോട് ജീവനക്കാർ ചോദിച്ചതെന്നു പിതാവ് പറഞ്ഞു.
ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ കുട്ടിയെ തൊട്ടുപോലും നോക്കിയില്ല. ഒരു നഴ്സ് മാത്രമാണ് പരിശോധിക്കാൻ തയാറായത്. ഇതിനിടയിൽ രക്തം പരിശോധിക്കാൻ എടുത്തു.
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. കുട്ടി ഛർദിക്കുകയും ചെയ്തു. എന്നിട്ടുംയാതൊരു പരിഗണനയും ഡോക്ടർമാർ നൽകിയില്ല. പത്ത് മിനിറ്റോളം ആശുപത്രിയിൽ ചെലവഴിച്ചെങ്കിലും ആന്റി വെനമോ മറ്റ് മരുന്നുകളോ നൽകാതെ സ്വകാര്യ ആംബുലൻസിൽ കയറ്റിവിടാനാണ് ഡ്യൂട്ടി ഡോക്ടർ നിർദേശിച്ചത്. മെഡിക്കൽ കോളജിലേക്ക് എത്തുന്നതിന് മുമ്പ് മകൻ മരിച്ചുവെന്നും ദിലീപ് വേദനയോടെ പറഞ്ഞു.
പാമ്പുകടിച്ച ലക്ഷണം
ഇല്ലെന്ന് ആശുപത്രി
പാമ്പുകടിയേറ്റതിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ശ്വാസതടസം അടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും രക്ത പരിശോധന നടത്തിയപ്പോൾ രക്തം കട്ടപിടിക്കുന്നതിൽ സംശയകരമായി ഒന്നും ഉണ്ടാകാത്തതിനാലാണ് ഡ്യൂട്ടി ഡോക്ടർ ആന്റിവെനം നൽകാതെത്തതെന്നും ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷീജ കേരളകൗമുദിയോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |