
ആലുവ: തീർത്ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിൽ ഉരസിയിട്ടും നിറുത്താതെ പോയ ട്രക്കിനെ പിന്തുടർന്നെത്തി ആക്രമിച്ച ബസ് ജീവനക്കാർക്ക് ഒടുവിൽ 35,000 രൂപയും 15 മണിക്കൂർ സമയവും നഷ്ടമായി. ബസ് ജീവനക്കാരുടെ അമിതാവേശവും അതിരുവിട്ട പ്രവർത്തികളുമാണ് വാദി പ്രതികളാകുന്ന അവസ്ഥയിലെത്തിച്ചത്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കർണാടക ബെല്ലാരിയിലേക്ക് ചരക്കുമായി പോയ ട്രക്ക് പഴനി തീർത്ഥാടനം കഴിഞ്ഞ് തിരുവല്ലയിലേക്ക് മടങ്ങിയ ബസിനെ ദേശീയപാതയിൽ പുളിഞ്ചോട് ഭാഗത്ത് വച്ച് മറികടന്നപ്പോൾ ബസിൽ ചെറുതായി ഉരസി. നിർത്താതെ പോയ ട്രക്കിനെ നാല് കിലോമീറ്ററോളം പിന്തുടർന്ന് മുട്ടം ഭാഗത്തെത്തിയപ്പോൾ ബസ് കുറുകെ നിറുത്തി തടഞ്ഞു. ട്രക്കിന്റെ ചില്ല് തല്ലിയുടയ്ക്കുകയും ഡ്രൈവർമാരും രാജസ്ഥാൻ സ്വദേശികളുമായ മാവിർ (40), സർവൺ (42) എന്നിവരെ ക്യാബിനിൽ കയറി ആക്രമിക്കുകയും ചെയ്തു.
ഇതോടെ സമീപമുണ്ടായിരുന്ന ലോറി ജീവനക്കാരും മറ്റും ഇടപെട്ട് ആലുവയിൽ നിന്ന് പൊലീസിനെ വിളിച്ചുവരുത്തി. ബസും ട്രക്കും കസ്റ്റഡിയിലെടുത്തു. ബസിലെ ജീവനക്കാരനായ രാജേഷിനെയും കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുക്കാൻ സന്നദ്ധമായെങ്കിലും ട്രക്ക് ജീവനക്കാർ മൊഴി നൽകിയില്ല. 95,000 രൂപ നഷ്ടപരിഹാരം വാങ്ങി നൽകിയാൽ മതിയെന്നായി അവരുടെ നിലപാട്. ഒടുവിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ബസ് ജീവനക്കാർ സന്നദ്ധമായതിനെ തുടർന്ന് കേസ് ഒഴിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |