
കൽപ്പറ്റ: വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ 2021ൽ നടന്ന അനധികൃത ഈട്ടിമുറിക്കലുമായി ബന്ധപ്പെട്ട് മുൻ കളക്ടറും ഡി.എഫ്.ഒയും ഉൾപ്പെടെ ആറുപേർക്ക് വക്കീൽ നോട്ടീസ്. മരം മുറിക്കൽ നടന്ന കാലയളവിൽ ജില്ലാ കളക്ടറായിരുന്ന ഡോ.അദീല അബ്ദുള്ള, സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായിരുന്ന രഞ്ജിത്‌കുമാർ, മുൻ ഡി.എഫ്.ഒ അജിത് കെ. രാമൻ, വൈത്തിരി മുൻ തഹസിൽദാർ ടി.പി. ഹാരിസ്, മേപ്പാടി റേഞ്ച് ഫോറസ്റ്റ് മുൻ ഓഫീസർ കെ. ഷമീർ, നിലവിലെ റേഞ്ച് ഓഫീസർ ബിജു എന്നിവർക്കാണ് പൊതുപ്രവർത്തകൻ മീനങ്ങാടി നാടുകാണിക്കുന്ന് മുല്ലക്കൽ ലെന്നി സ്റ്റാൻസ് ജേക്കബ് നോട്ടീസയച്ചത്.
റവന്യു പട്ടയഭൂമിയിൽനിന്ന് നിയമവിരുദ്ധമായി ഈട്ടികൾ മുറിച്ചതിന് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ജില്ലയിൽ നിന്ന് കടത്തി എറണാകുളം കരിമുകൾ മലബാർ ടിമ്പർ ഇൻഡസ്ട്രീസിൽനിന്നു പിടിച്ചെടുത്ത 54 കഷണം ഈട്ടി കണ്ടുകെട്ടിയിട്ടില്ല. മുട്ടിൽ സൗത്ത് വില്ലേജിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ടിമ്പർ ഡിപ്പോയിലേക്ക് മാറ്റിയ തടികളുടെ സംരക്ഷണത്തിന് കോടതി ഉത്തരവുണ്ടായിട്ടും വനംവകുപ്പ് നടപടി സ്വീകരിച്ചില്ല. അനധികൃത മരംമുറിക്കലും കടത്തും തടയുന്നതിന് റവന്യു, വനം അധികൃതർ യഥാസയമം പ്രവർത്തിച്ചില്ല. ഇതിനുള്ള വ്യക്തമായ കാരണങ്ങൾ ആരാഞ്ഞാണ് ആറുപേർക്കും നോട്ടീസയച്ചതെന്ന് ലെന്നി സ്റ്റാൻസ് ജേക്കബ് പറഞ്ഞു. നോട്ടീസിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |