
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. കൊൽക്കത്ത നോർത്ത്,കൊൽക്കത്ത സൗത്ത്,ഹൗറ,നാദിയ,നോർത്ത് 24 പർഗാനാസ്,സൗത്ത് 24 പർഗാനാസ്,ഹൂഗ്ലി,പുർബ ബർധമാൻ ജില്ലകളിലെ 142 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ് നടക്കും. പർഗനാസ് ജില്ലകളിൽ എസ്.ഐ.ആറിലൂടെ 19 ലക്ഷം വോട്ടുകൾ ഇല്ലാതായിരുന്നു.
അതേസമയം,കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക അക്രമം റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ജാഗ്രതയിലാണ്. രണ്ട് വീതം കേന്ദ്ര സേനാംഗങ്ങൾ 160 ബൈക്കുകളിൽ സംഘർഷ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പട്രോളിംഗ് നടത്തും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ,മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ,കേന്ദ്ര സേനാ കമാൻഡർമാർ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്‌തു. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ജോലിയുള്ളവരെയും വോട്ടർമാരെയും കൂടാതെ ആരെയും പോളിംഗ് ബൂത്തുകളുടെ 100 മീറ്ററിനുള്ളിൽ അനുവദിക്കില്ല. അതിനിടെ സൗത്ത് പർഗനാസിൽ നിന്ന് നാടൻ ബോംബുകൾ പിടിച്ചെടുത്തതിനെ തുടർന്ന് തെരച്ചിൽ തുടരുകയാണ്. കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു.
കനത്ത പോളിംഗ്
പ്രതീക്ഷയിൽ പ്രചാരണം
ഒന്നാം ഘട്ടത്തിൽ 93.19 ശതമാനം എന്ന റെക്കാർഡ് പോളിംഗ് രേഖപ്പെടുത്തിയതിനാൽ ട്രെൻഡ് തങ്ങൾക്ക് അനുകൂലമെന്ന് അവകാശപ്പെട്ടാണ് ബി.ജെ.പിയും തൃണമൂലും രണ്ടാം ഘട്ട പ്രചാരണം കൊഴുപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ‌്ക്കു പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാളിൽ ക്യാമ്പ് ചെയ്‌ത് റാലികളും റോഡ് ഷോകളും നടത്തി. തൃണമൂൽ പ്രചാരണം മുഖ്യമന്ത്രി മമതാ ബാനർജിയുടെയും അഭിഷേക് ബാനർജി എം.പിയുടെയും നേതൃത്വത്തിലായിരുന്നു. തൃണമൂലിനെയും ബി.ജെ.പിയെയും ആക്രമിച്ച് കോൺഗ്രസിനായി രാഹുൽ ഗാന്ധിയുമെത്തി. പഴയ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിനായി ജനറൽ സെക്രട്ടറി എം.എ. ബേബി ഇറങ്ങി.
പ്രധാന മണ്ഡലങ്ങളും
സ്ഥാനാർത്ഥികളും
ഭവാനിപ്പൂർ: മമതാ ബാനർജി(തൃണമൂൽ)xസുവേന്ദു അധികാരി(ബി.ജെ.പി)
റാഷ്ബെഹാരി: സ്വപൻ ദാസ് ഗുപ്‌ത(ബി.ജെ.പി)x ദേബാശിഷ് കുമാർ(തൃണമൂൽ)
ഉത്തർപാര: മീനാക്ഷി മുഖർജി(സി.പി.എം)x സിസന്ന്യ ബന്തോപാദ്ധ്യായ(തൃണമൂൽ)
ഖർദാഹ: കല്യാൺ ചക്രവർത്തി(ബി.ജെ.പി)xദേവദീപ് പുരോഹിത്(തൃണമൂൽ)
ജാധവ്പൂർ: ബികാഷ് രഞ്ജൻ ഭട്ടചാര്യ(സി.പി.എം)xദേബബ്രത മജുംദാർ(തൃണമൂൽ)
മണിക്‌താല: തപസ് റോയ്(ബി.ജെ.പി)x ശ്രേയ പാണ്ഡെ(തൃണമൂൽ)
ഡംഡം ഉത്തർ: ദിപ്‌ശിത ധർ(സി.പി.എം)xചന്ദ്രിമ(തൃണമൂൽ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |