
കൊച്ചി: ക്യാൻസർ വിദഗ്ദ്ധനും അമൃത ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. കെ. പവിത്രൻ (63) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. കണ്ണൂർ അഞ്ചരക്കണ്ടി വെങ്കിലാത്ത് കുടുംബാംഗമാണ്. അമൃത ആശുപത്രിയിലെ പാത്തോളജി വിഭാഗം മേധാവിയും കൊടുങ്ങല്ലൂർ നാലുമാക്കൽ കുടുംബാംഗവുമായ ഡോ. സീതാലക്ഷ്മിയാണ് ഭാര്യ. മക്കൾ:ഡോ. ശ്രുതി (അമൃത ആശുപത്രി പാത്തോളജി വിഭാഗം),സാന്ദ്ര. മരുമകൻ:ഡോ. വിഷ്ണു വാഴൂർ (അമൃത ആശുപത്രി പൾമണോളജി വിഭാഗം).
ഇടപ്പള്ളി പോണേക്കര എൽ.ബി.എസ് റോഡിലെ വീട്ടിലെ പൊതുദർശനത്തിനുശേഷം സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. അമൃതയിലെ പൊതുദർശനത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പുഷ്പചക്രം സമർപ്പിച്ചു.
ക്യാൻസർ രോഗികളെയും ബന്ധുക്കളെയും സൗമ്യമായ ഇടപെടലുകളാൽ സാന്ത്വനിപ്പിച്ച ഡോക്ടറായിരുന്നു കെ. പവിത്രൻ. കുറച്ചു സംസാരവും കൂടുതൽ പ്രവൃത്തിയുമായിരുന്നു രീതി. ഫോട്ടോഗ്രാഫിയായിരുന്നു മറ്റൊരു താത്പര്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും എം.ഡിയും നേടി. ബംഗളൂരു കെ.എം. ഇൻസ്റ്റിറ്റ്യൂട്ട്,ലണ്ടൻ റോയൽ കോളേജ്,വിർജീനിയ യൂണിവേഴ്സിറ്റി,അമേരിക്കയിലെ സിഡ്നി കിമ്മൽ ക്യാൻസർ സെന്റർ എന്നിവിടങ്ങളിൽ ഉന്നത പഠനം. കോഴിക്കോട്,തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ,അമേരിക്കയിലെ ഫ്രഡ് ഹുച്ചിൻസൺ ക്യാൻസർ സെന്റർ,ഡൽഹി രാജീവ് ഗാന്ധി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം 2004ൽ അമൃത ആശുപത്രിയിൽ ചേർന്നു. സ്തനം,ശ്വാസകോശം,കുടൽ സംബന്ധിയായ അർബുദ ചികിത്സയിൽ പ്രഗത്ഭനായിരുന്നു. ഇന്ത്യൻ സൊസൈറ്റി ഒഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഉൾപ്പെടെ ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |