
തൃശൂർ: കാൽമുട്ടിൽ സ്റ്റീൽ പ്ളേറ്റുമായി 55-ാം വയസിൽ സജിത്ത് തോപ്പിൽ പ്രകാശൻ സൈക്കിൾ ചവിട്ടിയത് 180 കിലോമീറ്റർ. ഓടിയത് 42.2 കി.മീ,നീന്തിയത് 3.8 കി.മീ. അമേരിക്കയിലെ ടെക്‌സാസിൽ നടന്ന 226 കിലോമീറ്ററോളം ദൈർഘ്യമുള്ള ട്രയാത്ത്‌ലോൺ മത്സരത്തിലൂടെ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി അയൺമാനായി.
17 മണിക്കൂറായിരുന്നു അനുവദിച്ച സമയം. എന്നാൽ,13 മണിക്കൂർ 53 മിനിറ്റ് 49 സെക്കൻഡിൽ മൂന്നുമത്സരവും പൂർത്തിയാക്കി. നീന്തൽ 1 മണിക്കൂർ 53 മിനിട്ട് 55 സെക്കൻഡ്,സൈക്കിൾ 7 മണിക്കൂർ 8 മിനിറ്റ് 7 സെക്കൻഡ്,മാരത്തൺ 4 മണിക്കൂർ 30 മിനിറ്റ് 30 സെക്കൻഡിലുമാണ് പൂർത്തികരിച്ചത്. ശാരീരിക ക്ഷമത പരീക്ഷിക്കുന്ന ലോകത്തെ കഠിനമായ കായിക മത്സരമാണിത്. ഏതാനും വർഷം മുൻപാണ് മുട്ടിൽ ശസ്ത്രക്രിയ നടന്നത്. തുടർന്ന് നിരന്തര പരിശീലനത്തിലൂടെ ഇതെല്ലാം ചെയ്യാൻ സാധിച്ചെന്ന് സജിത്ത് പറയുന്നു.
ഇനി ബോസ്റ്റൺ
മാരത്തണിലേക്ക്
55 മുതൽ 59 വയസ് വരെ പ്രായമുള്ള 126 പേരിൽ 89 സ്ഥാനവും ആകെയുള്ള 2,177 പേരിൽ 1,679 സ്ഥാനവും സജിത്ത് നേടി. കഴിഞ്ഞവർഷം കാനഡയിലെ കാൽഗിരിയിൽ നടന്ന മത്സരത്തിലും സജിത്ത് അയൺമാൻ യോഗ്യത നേടി. മാരത്തൺ അടക്കമുള്ള ദീർഘദൂര കായിക മത്സരങ്ങൾ ഇന്ത്യയിലും വിദേശത്തും പൂർത്തിയാക്കിയ സജിത്ത് അടുത്ത ബോസ്റ്റൺ മാരത്തണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കലിൽ ബിരുദം നേടി. മദ്ധ്യപ്രദേശ്,ഗുജറാത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്തു. തുടർന്ന്,കാനഡയിലെ ഓയിൽ റിഫൈനറി മേഖലയിൽ ജോലിയിൽ പ്രവേശിച്ച സജിത്ത് 19 വർഷമായി അവിടെയാണ് സ്ഥിരതാമസം. ഭാര്യ:ലേഖ (കെമിക്കൽ എൻജിനിയർ). മക്കൾ: നീരജ്,സൂരജ്.
കേരളത്തിലും മൾട്ടി ആക്ടിവിറ്റി സ്‌പോർട്‌സിനുള്ള ബോധവത്കരണം വേണം.
-സജിത്ത് തോപ്പിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |