
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അദ്ധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. നടപടിയെടുക്കുന്നതിനു മുന്നോടിയായിട്ടാണിത്. ആരോഗ്യപരമായ പ്രശ്നങ്ങൾ ഒഴികെ കാരണം വ്യക്തമാക്കാതെ വിട്ടുനിൽക്കുന്നവർക്കെതിരെയാകും നടപടി.
അനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നതിന് തുല്യമാണിതെന്നും സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. ഉത്തരക്കടലാസുകളുടെ എണ്ണം അനുസരിച്ചാണ് മൂല്യനിർണയത്തിനുള്ള അദ്ധ്യാപകരെ നിശ്ചയിച്ചത്. അദ്ധ്യാപകർ വിട്ടുനിൽക്കുന്നത് മൂല്യനിർണയ ക്യാമ്പുകളെ പ്രതിസന്ധിയിലാക്കും. ആദ്യമായാണ് ഇത്രയും അദ്ധ്യാപകർ വിട്ടുനിൽക്കുന്നത്.
എസ്.എസ്.എൽ.സി മൂല്യനിർണയത്തിന് 72 കേന്ദ്രങ്ങളിലായി പന്ത്രണ്ടായിരം അദ്ധ്യാപകരെയും ജീവനക്കാരെയുമാണ് നിയോഗിച്ചത്. 4,17,497 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. ഹയർ സെക്കൻഡറിക്ക് സജ്ജീകരിച്ചത് 89 മൂല്യനിർണയ ക്യാമ്പുകൾ. ഒന്നാംവർഷത്തെ 26,20,932, രണ്ടാം വർഷത്തെ 26,69,493, ആദ്യവർഷ ഇംപ്രൂവ്‌മെന്റിനായി 6,25,000 ഉൾപ്പെടെ 66,65,852 ഉത്തരക്കടലാസുകളാണ് മൂല്യനിർണയത്തിനുള്ളത്.
മൂല്യനിർണയത്തെ ബാധിക്കും
ഇത്രയധികം അദ്ധ്യാപകർ ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകുന്നതിനും ഇടയാക്കും. മറ്റ് അദ്ധ്യാപകരുടെ ജോലിഭാരം കൂടും. ഇത് അംഗീകരിക്കാനാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
''മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ പട്ടിക തയ്യാറാക്കുകയാണ്. മൂല്യനിർണയം പൂർത്തിയായശേഷം നടപടികളിലേക്ക് കടക്കും. വിശദീകരണം ചോദിച്ചശേഷമാകും നടപടി.
-ഉമേഷ് എൻ.എസ്.കെ,
പൊതുവിദ്യാഭ്യാസ ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |