കാട്ടാക്കട: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും തുടങ്ങിയ പേഴുംമുട്- പുത്തൻപള്ളി - കാനക്കുഴി - സൈമൺ റോഡ് വഴിയുള്ള കിഴക്കേകോട്ട,സിറ്റി ഫാസ്റ്റ് ബസ് നിറുത്തിയതിൽ വ്യാപക പ്രതിഷേധം. പുത്തൻപള്ളി കാനക്കുഴി റോഡ് ആധുനിക രീതിയിൽ പൂർത്തിയാക്കിയതിനെ തുടർന്ന് നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് ബസ് സർവീസ് തുടങ്ങിയത്. നിരവധി പേരുടെ ഏക ആശ്രയമായിരുന്നു ഈ സർവീസ്. അവധിക്കാലമായതിനാൽ വിദ്യാർത്ഥികളും,അദ്ധ്യാപകരും ഇല്ലാത്തതുകാരണം കളക്ഷൻ കുറവായിരുന്നു. തുടക്കത്തിൽ 7000 രൂപ വരുമാനം ഉണ്ടായിരുന്ന ഡ്യൂട്ടി നമ്പർ 19ന് ക്രമേണ 12000രൂപ വരെ വരുമാനം ലഭിച്ചിരുന്നതായി ജീവനക്കാർ പറയുന്നു.വരുമാനക്കുറവുള്ള സർവീസുകൾ നിറുത്തുകയോ, ക്രമീകരിക്കുകയോ ചെയ്യണമെന്ന ചീഫ് ഓഫീസ് നിർദ്ദേശത്തെ തുടർന്നാണ് സർവീസ് നിറുത്തിയതെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്. സമാന്തര സർവീസുകളോ,മറ്റ് ഡിപ്പോകളിലെ ബസ്സോ ഇല്ലാത്ത ഈ പ്രദേശത്തെ യാത്രക്കാർ വലയുകയാണ്. വരുമാനക്കുറവുള്ള ട്രിപ്പുകൾ പരിഷ്കരിച്ച്, നിറുത്തിയ ഷെഡ്യൂൾ പുനരാരംഭിച്ച് യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |