
റാന്നി : മൂന്ന് പതിറ്റാണ്ടുകളായി ഇടതുകോട്ടയായിരുന്ന റാന്നിയിൽ അട്ടിമറി വിജയത്തിലൂടെ തിരിച്ചുപിടിച്ച് യു.ഡി.എഫ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പഴകുളം മധു മികച്ച ഭൂരിപക്ഷത്തിനാണ് വിജയക്കൊടി പാറിച്ചത്. മണ്ഡലത്തിലെ വികസന മുരടിപ്പും കാർഷിക മേഖലയിലെ പ്രതിസന്ധികളും ഉയർത്തിക്കാട്ടിയുള്ള പ്രചാരണ തന്ത്രങ്ങൾ ജനങ്ങൾ നെഞ്ചേറ്റിയതാണ് വിജയത്തിന് കാരണമായത്.
ജനകീയനായ നേതാവ് എന്ന പ്രതിച്ഛായയും താഴെത്തട്ടിലുള്ള പ്രവർത്തകരുടെ കെട്ടുറപ്പുള്ള പ്രവർത്തനവും പഴകുളം മധുവിന് തുണയായി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിറുത്താൻ അദ്ദേഹത്തിന് സാധിച്ചു. ദീർഘകാലം ഇടതുമുന്നണി കുത്തകയാക്കിയിരുന്ന മണ്ഡലം തിരിച്ചുപിടിച്ചതോടെ ജില്ലയിൽ യു.ഡി.എഫ് വലിയ തിരിച്ചുവരവാണ് നടത്തിയത്. മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും പ്രവർത്തകർ റാന്നിയിലെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. ഈ വിജയം റാന്നിയിലെ ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിച്ചതിന്റെ പ്രതിഫലനമാണെന്ന് പഴകുളം മധു പ്രതികരിച്ചു.
മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എയായത് സി.പി.എമ്മിലെ രാജു എബ്രഹാമാണ്. 1996 മുതൽ 2021 വരെ തുടർച്ചയായി അഞ്ച് തവണയാണ് അദ്ദേഹം റാന്നിയെ പ്രതിനിധീകരിച്ചത്. 2021ൽ എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) അഡ്വ. പ്രമോദ് നാരായൺ വിജയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |