യു.ഡി.എഫ്-8
എൽ.ഡി.എഫ് 2 സീറ്റിൽ ഒതുങ്ങി
ചാത്തന്നൂരിൽ മൂന്നാമൂഴത്തിൽ താമരച്ചന്തം
കൊല്ലം: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട് എൽ.ഡി.എഫ്. ഏഴിടത്ത് വരെ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇടതുപക്ഷം കേവലം രണ്ട് സീറ്റുകളിൽ ഒതുങ്ങി. കേരളത്തിലാകെ ഉണ്ടായത് പോലെ ജില്ലയിലും യു.ഡി.എഫ് ചരിത്ര വിജയം നേടി. അട്ടിമറി വിജയത്തിലൂടെ ജില്ലയിൽ ആദ്യമായി ചാത്തന്നൂരിൽ താമര വിരിഞ്ഞു.
കഴിഞ്ഞ പാർലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിലുണ്ടായ യു.ഡി.എഫ് തരംഗത്തിനിടയിലും ഒപ്പം നിന്ന ജില്ലയിലെ പല പ്രദേശങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ കൈവിട്ടു. തുടർച്ചയായി വിജയിച്ചവരുന്ന കുന്നത്തൂർ, ഇരവിപുരം എന്നിവിടങ്ങളിലും അടിപതറിയത് ഇടതുപക്ഷത്തിന് വലിയ ആഘാതമായി. മന്ത്രിമാരായ കെ.ബി.ഗണേശ് കുമാറും ജെ.ചിഞ്ചുറാണിയും പരാജയപ്പെട്ടത് വലിയ നാണക്കേടായി. പുനലൂരിലും കൊട്ടാരക്കരയിലും വിജയിച്ചത് ആശ്വാസമാണെങ്കിലും ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ കുത്തനെ ഇടിഞ്ഞു. നാല് സീറ്റുകളിൽ വീതം മത്സരിച്ച സി.പി.എമ്മും സി.പി.ഐയും മൂന്നെണ്ണത്തിൽ വീതം പരാജയപ്പെട്ടു. അതേസമയം ഏഴ് സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് അറിൽ വിജയിച്ചു.
എൻ.ഡി.എ വിജയിച്ച ചാത്തന്നൂരിൽ മാത്രമാണ് യു.ഡി.എഫിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതിരുന്നത്. കഴിഞ്ഞ തവണ വിജയിച്ച പി.സി.വിഷ്ണുനാഥ് ഭൂരിപക്ഷത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചപ്പോൾ സി.ആർ.മഹേഷിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ ഇടിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവുമാദ്യം വിജയിച്ച മണ്ഡലം ചാത്തന്നൂരാണ്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എൻ.ഡി.എ വോട്ടിൽ വർദ്ധനവുണ്ടായി.
2001ൽ നേടിയത് 9 സീറ്റ്
2001ൽ നേടിയ ഒൻപത് സീറ്റാണ് ജില്ലയിൽ ഇതിന് മുമ്പ് യു.ഡി.എഫിനുണ്ടായ വമ്പൻ വിജയം. അന്ന് ജില്ലയിൽ 12 മണ്ഡലങ്ങളുണ്ടായിരുന്നു. 2006ൽ പക്ഷെ ഒരു സീറ്റും 2011ൽ രണ്ട് സീറ്റുമേ നേടാനായുള്ളു. 2016ൽ ഒരു സീറ്റിലും വിജയിക്കാനായില്ല. 2021ൽ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പ്, എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ
2001- 9,3,0 (ആകെ 12 സീറ്റുകൾ)
2006- 11, 1, 0 ('')
2011- 9, 2, 0 (ആകെ 11 സീറ്റുകൾ)
2016- 10 ,1 ,0 ('')
2021- 9, 2, 0 ('')
2026- 8, 2, 1 ('')
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |