കൊല്ലം: രണ്ട് തിരഞ്ഞെടുപ്പുകളിലേറ്റ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് 'മധുരപ്രതികാരം' വീട്ടി അഞ്ച് നേതാക്കൾ. ഷിബു ബേബി ജോൺ, ജ്യോതികുമാർ ചമക്കാല, ബി.ബി.ഗോപകുമാർ, ബിന്ദു കൃഷ്ണ, ഉല്ലാസ് കോവൂർ എന്നിവരാണ് തങ്ങളുടെ മൂന്നാം അങ്കത്തിൽ ഉജ്ജ്വല വിജയം നേടിയത്.
പത്തനാപുരത്ത് കെ.ബി.ഗണേശ് കുമാറിന്റെ പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച ജ്യോതികുമാർ ചമക്കാലയും കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനെ റെക്കോർഡ് ഭൂരിപക്ഷത്തിന് വീഴ്ത്തിയ ഉല്ലാസ് കോവൂരും അട്ടിമറി ചരിത്രമെഴുതി. ചവറയിൽ വൻ ഭൂരിപക്ഷത്തോടെ ഷിബു ബേബി ജോൺ കരുത്ത് തെളിയിച്ചപ്പോൾ, കൊല്ലം മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ എസ്. ജയമോഹനെ നിഷ്പ്രയാസം പരാജയപ്പെടുത്തിയാണ് ബിന്ദുകൃഷ്ണയുടെ മുന്നേറ്റം.
രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചത് ചാത്തന്നൂരിലെ ഫലമാണ്. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം മണ്ഡലത്തിൽ സജീവമായി നിന്ന ബി.ബി.ഗോപകുമാറിലൂടെ ജില്ലയിൽ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നു. എൽ.ഡി.എഫ് കോട്ടകൾ പലതും കടപുഴകിയപ്പോൾ, പരാജയങ്ങളിൽ നിന്ന് ഉദിച്ചുയർന്ന ഈ അഞ്ചു നേതാക്കളുടെ വിജയം കൊല്ലത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചരിത്രമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |