
കോട്ടയം : യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ ജില്ലയിലെ പൊലീസ് സേനയിലും 'നിറംമാറ്റം'. മുഖ്യമന്ത്രിയേയും ഇടത് സർക്കാരിനെയും രഹസ്യമായും പരസ്യമായും പുകഴ്ത്തിയിരുന്ന ചിലർ ഭരണമാറ്റം മണത്ത് മാസങ്ങൾക്ക് മുൻപേ നിശബ്ദമായിരുന്നു. മറ്റുചിലരാവട്ടെ ഇഷ്ടസ്ഥാനം നേടാനായി മണിയടിയും തുടങ്ങി. കാലങ്ങളായി രണ്ട് അസോസിയേഷനുകളും ഇടത് അനുകൂലികളുടെ കൈകളിലാണ്. ഭരണമാറ്റത്തോടെ അസോസിയേഷൻ കോൺഗ്രസ് അനുഭാവികളിലേയ്ക്ക് എത്തുമെന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ പിണറായിയെ പുകഴ്ത്തി പോസ്റ്റിട്ടവരാവട്ടെ ഭരണം മാറിയിതോടെ ഡിലീറ്റ് ചെയ്ത് തടിയൂരിയിട്ടുണ്ട്. കടുത്ത വലത് അനുകൂലികളെയും മുൻ അസോസിയേഷൻ നേതാക്കളിൽ പലരെയും ഒതുക്കിയും ട്രാൻസ്ഫർ ചെയ്തും ഒഴിവാക്കിയിരുന്നു. ഇവരൊക്കെ ജില്ലയിലേയ്ക്ക് കൂടുതൽ കരുത്തരായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.
ഉപദ്രവിച്ചവരെ തപ്പി പ്രവർത്തകർ
ഇഷ്ടപ്പെട്ട സ്ഥാനങ്ങൾ നേടാൻ ചിലർ ഭരണകക്ഷിയോട് അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. കടുത്ത കോൺഗ്രസ് അനുഭാവം പുലർത്തിയിരുന്ന ജില്ലയിലെ ഒരു ഡിവൈ.എസ്.പി എൽ.ഡി.എഫ് ഭരണകാലത്ത് കൂറ് മാറിയത് വലിയ ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇദ്ദേഹം നിശബ്ദമായി. ഇപ്പോൾ ക്രമസമാധാന ചുമതലയിലേയ്ക്ക് എത്താനുള്ള ചരടുവലി തുടങ്ങി. അതേസമയം പത്ത് വർഷത്തിനിടെ അനാവശ്യമായി ഉപദ്രവിച്ച പൊലീസുകാരുടെ പട്ടിക യു.ഡി.എഫ് പ്രവർത്തകർ തയ്യാറാക്കിത്തുടങ്ങി. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നടപടി നേരിട്ട ഡി.വൈ.എസ്.പി ഇടതു ഭരണത്തണലിൽ തിരിച്ചുവന്നെങ്കിലും അദ്ദേഹത്തെ ഒതുക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |