
കായംകുളം: തൊഴിലാളിക്ഷാമവും സിമന്റ്, കമ്പി എന്നിവ ഉൾപ്പെടെയുള്ളവയുടെ വിലക്കയറ്റവും നിർമ്മാണമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. കമ്പിയുടെ വില കിലോഗ്രാമിന് 10 മുതൽ 15രൂപ വരെയാണ് വർദ്ധിച്ചത്. സിമന്റിന് 50കിലോ ബാഗിന് 15 മുതൽ 30 രൂപ വരെയും ടൈൽ, സാനിട്ടറി ഉൽപ്പന്നങ്ങൾക്ക് 15 മുതൽ 50 ശതമാനം വരെയും വില കൂടിയിട്ടുണ്ട്. ഇലക്ട്രിക്കൽ സാമഗ്രികൾക്കും 10 മുതൽ 40ശതമാനം വരെ വില വർദ്ധിച്ചു. സിമന്റ്, കമ്പി, ടൈൽ ഉൾപ്പെടെയുള്ള സാമഗ്രികൾ നിർമ്മിക്കുന്ന പല കമ്പനികളും നിലവിലെ യുദ്ധസാഹചര്യത്തെയും ഇന്ധന ക്ഷാമത്തെയും മറയാക്കി കൃത്രിമമായി വില വർദ്ധിപ്പിക്കുകയാണെന്ന് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിച്ചു.
നിർമ്മാണ വസ്തുക്കളുടെ വില നിയന്ത്രണത്തിനായി പ്രത്യേക നിരീക്ഷണ സംവിധാനം രൂപീകരിക്കുക, കുത്തക നിയന്ത്രണങ്ങളും കൃത്രിമ വിലവർദ്ധനയും തടയാൻ കർശന നടപടി സ്വീകരിക്കുക, സംസ്ഥാനത്തിനകത്തെ ഉൽപ്പാദന യൂണിറ്റുകൾ പുനരാരംഭിക്കാൻ പ്രോത്സാഹനം നൽകുക, അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവ് ഉറപ്പാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, ചെറുകിട നിർമ്മാതാക്കൾക്കും കോൺട്രാക്ടർമാർക്കും സാമ്പത്തിക സഹായവും സബ്സിഡികളും നൽകുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു.
തൊഴിലാളി ക്ഷാമവും രൂക്ഷം
1. ചെങ്കല്ല്, കരിങ്കല്ല്, ക്വാറി മണൽ എന്നിവയുടെ വിലയും അനിയന്ത്രിതമായി ഉയരുകയാണ്
2. ഒരു ചെങ്കല്ലിന് 5 മുതൽ 10 രൂപ വരെ വർദ്ധിക്കുന്നത് മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും
3. വോട്ട് ചെയ്യാൻ പോയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തതും പ്രതിസന്ധിയാണ്
4. വീട് നിർമ്മിക്കുന്നതിന് സ്ക്വയർ ഫീറ്റിന് 2400 മുതൽ 3000 രൂപ വരെ ചെലവാകുന്ന അവസ്ഥയിലെത്തി
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും തൊഴിൽ മേഖലയെയും സംരക്ഷിക്കാൻ നിർമാണ മേഖലയെ രക്ഷപ്പെടുത്തേണ്ടത് അനിവാര്യമാണ്. സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
- ബിനു സദാനന്ദൻ, ലെൻസ് ഫെഡ് കായംകുളം ഏരിയ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |