ആലപ്പുഴ: അരൂരിലെ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രി ജി. സുധാകരനെതിരെ വിമർശനം ഉയർന്നെന്ന പേരിൽ വാർത്ത പ്രചരിച്ച സംഭവം പാർട്ടിയിൽ വിവാദമായി. പിന്നാലെ , വ്യാജവാർത്ത സൃഷ്ടിച്ച 'രാഷ്ട്രീയ ക്രിമിനലു'കളെ വിശ്വസിക്കരുതെന്ന് മാദ്ധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റും. തോൽവിക്കു കാരണം താൻ നടത്തിയെന്നു പറയുന്ന പൂതന പരാമർശമാണെന്ന വിധത്തിൽ ഒരു ചർച്ച നടന്നിട്ടില്ലെന്ന് . ജി. സുധാകരൻ വിശദീകരിക്കുന്നു..
'അരൂരിലെ തോൽവിക്ക് കാരണം ഞാനാണെന്ന് ഏതെങ്കിലും ജില്ലാ കമ്മിറ്റി അംഗം മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പരസ്യമായി പറയണം. മാദ്ധ്യമങ്ങൾ കഥയറിയാതെ ആട്ടം കാണരുത്. പരാജയകാരണങ്ങൾ വ്യക്തമായി പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അവിടെ ഉത്തരവാദിത്വപ്പെട്ട ആരും ഞാനാണ് കാരണക്കാരനെന്ന് പറഞ്ഞിട്ടില്ല. വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുൻപന്തിയിൽ പ്രവർത്തിച്ചുവെന്നാണ് പറഞ്ഞത്. പത്ത് മണിക്കൂറോളം നീണ്ട ത്രിതല പരിശോധനയിൽ പരാജയ കാരണങ്ങൾ വ്യക്തമായി വിലയിരുത്തിയിട്ടുണ്ട്. ഞാൻ അതിൽ സംബന്ധിച്ചിരുന്നു..തന്റെ വിജയം പൂതന പ്രയോഗം കൊണ്ടല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും ഷാനിമോൾ പോലും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചാരണം വഴി വീഴ്ചകൾ മറച്ച് വയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷൻ കമ്മിഷൻ പോലും തള്ളിയ വിഷയമാണിത്.'- ജി. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |