ന്യൂഡൽഹി: കർതാർപൂർ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതോടെ സിഖ് ജനതയുടെ ചിരകാല അഭിലാഷമാണ് പൂവണിയാൻ പോകുന്നത്. അഞ്ഞൂറോളം ഇന്ത്യൻ തീർഥാടകരുടെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള ഇന്ത്യൻ സിഖ് തീർഥാടകരെ സ്വീകരിക്കുന്ന പാകിസ്ഥാൻ ഭാഗത്തിന്റെ ഇടനാഴി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉദ്ഘാടനം ചെയ്യും.
മോദിയും ഇമ്രാൻ ഖാനും പ്രത്യേകമായി അതാത് രാജ്യങ്ങളിലെ അതിർത്തി പാത ഉദ്ഘാടനം ചെയ്തതിന് ശേഷം ആയിരക്കണക്കിന് സിഖ് തീർഥാടകരാണ് പുണ്യ സ്ഥലം സന്ദർശിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ഗുരുനാനാക്ക് ദ്വാരയിൽ നിന്നും ഇന്ത്യാ-പാക് അതിർത്തി കടന്നാൽ ഇപ്പോൾ നിർമ്മിച്ച ഇടനാഴി വഴി നാലുകിലോമീറ്റർ ദൂരം മാത്രമേ കർതാർപൂർ ഗുരുദ്വാരയിലേക്കുള്ളൂ.
ജമ്മു കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിൽ ഇടനാഴിയുടെ ഉദ്ഘാടനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ആയിരക്കണക്കിന് ആളുകൾ ഇവിടെ സന്ദർശനം നടത്താൻ കാത്തിരിക്കുകയാണ്.
ഗുരു നാനാക്ക്, അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന പതിനെട്ട് വർഷങ്ങൾ ചിലവിടുകയും, ജീവിതാന്ത്യം ഉണ്ടായതും ഈ ഗുരുദ്വാര നിൽക്കുന്ന സ്ഥലത്തായിരുന്നു. അദ്ദേഹം ജീവൻ വെടിഞ്ഞത്. പട്ട്യാല മഹാരാജാവായിരുന്ന സർദാർ ഭൂപീന്ദർ സിംഗാണ് നാനാക്കിന്റെ സ്മരണ നിലനിറുത്താൻ 1925ൽ കർതാർപൂർ സാഹിബ് എന്നും അറിയപ്പെടുന്ന ദർബാർ സാഹിബ് പണി കഴിപ്പിച്ചത്.
മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ യഥാർത്ഥ പകർപ്പുകളിലൊന്ന് ഈ ഗുരുദ്വാരയിൽ ഇപ്പോഴും സൂക്ഷിക്കുന്നുവെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു. എല്ലാ വർഷവും ഗുരുനാനാക്കിന്റെ ജയന്തി അഘോഷവേളയിൽ ഇന്ത്യയിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സുരക്ഷാ-കസ്റ്റംസ് പരിശോധനകളുടെ നൂലാമാലകളും കടമ്പകളും കടന്ന് 125 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് അമൃത്സർ-ലാഹോർ വഴി ഈ ഗുരുദ്വാരയിൽ തീർത്ഥാടനത്തിനായി എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |