മുംബയ്: ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകാത്ത സാഹചര്യത്തിൽ ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി അറിയിച്ചു. പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. എന്നാൽ യുവതി പ്രവേശനം സ്റ്റേ ചെയ്യാത്ത വേളയിലാണ് തൃപ്തി ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്. കഴിത്ത വർഷം ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ തൃപ്തി ദേശായി ശബരിമലയിൽ ദർശനം നടത്താനായി എത്തിയിരുന്നു.
എന്നാൽ ഇതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നപ്പോൾ ദർശനം നടത്താൻ സാധിക്കാതെ തൃപ്തി മടങ്ങി പോകുകയായിരുന്നു. അതേസമയം യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ സുപ്രീം കോടതി വിധിയിൽ സ്റ്റേ ഇല്ലാത്തതിനാൽ ഇനിയും ദർശനത്തിനെത്തുമെന്ന് ബിന്ദു അമ്മിണിയും കനകദുർഗയും വ്യക്തമാക്കി. മല കയറാനെത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണമൊരുക്കണമെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു.
ശബരിമല കേസ് വിശാല ബെഞ്ചിന് വിടുന്നതിനെ മൂന്ന് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |