തിരുവനന്തപുരം: അടുത്ത മാസം സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ഖജനാവിൽ പണമില്ലാത്ത അവസ്ഥയിലേക്ക് കേരളം വഴുതിവീണ സാഹചര്യത്തിൽ പിണറായി സർക്കാർ വരുത്തി വച്ച കോടിക്കണക്കിന് രൂപയുടെ ധൂർത്തും അമിതച്ചെലവുകളും അടിയന്തരമായി അവസാനിപ്പിച്ച് മിതവ്യയത്തിന്റെ പുതിയ ഭരണ സംസ്കാരം കാട്ടാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കോടിക്കണക്കിന് രൂപ ചെലവഴിച്ച് തീറ്റിപ്പോറ്റുന്ന എട്ട് ഉപദേശകരെ ഉടനടി പിരിച്ചുവിടണം. കേരള ഹൗസിൽ എല്ലാവിധ സംവിധാനങ്ങളും നിലനിൽക്കെ ഡൽഹിയിൽ കേരളത്തിന്റെ ലയ്സൺ ഓഫീസറായി നിയമിക്കപ്പെട്ട തോറ്റ മുൻഎം.പി, അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെ 140 സർക്കാർ അഭിഭാഷകരെ നോക്കുകുത്തിയാക്കി നിയമിച്ച ഹൈക്കോടതയിലെ സെപ്ഷൽ ലയ്സൺ ഓഫീസർ തുടങ്ങിയ അനാവശ്യ നിയമനങ്ങൾ റദ്ദാക്കണം. ഒരു പ്രയോജനവുമില്ലാത്ത ഭരണപരിഷ്‌കാര കമ്മിഷൻ നിറുത്തലാക്കണം.
ഒന്നേമുക്കാൽ കോടി ചെലവിൽ മുഖ്യമന്ത്രിക്കായി വാങ്ങിക്കൂട്ടുന്ന ഹെലികോപ്റ്റർ കച്ചവടം ഉടൻ റദ്ദാക്കണം. 23 ലക്ഷത്തിലധികം രൂപയുടെ പ്രളയ ഫണ്ട് തട്ടിയെടുത്ത സി.പി.എം പ്രവർത്തകരിൽ നിന്ന് തുക തിരിച്ചുപിടിക്കണം. ഇതിലെ മുഖ്യപ്രതിയായ സി.പി.എം നേതാവിന് പാർട്ടി നല്കുന്ന സംരക്ഷണം ഉടൻ പിൻവലിക്കണം. പ്രളയ ദുരിതാശ്വാസ ഫണ്ട് സി.പി.എമ്മുകാർ വ്യാപകമായി അടിച്ചുമാറ്റിയ സ്ഥിതിക്ക് ഇതിനെതിരേ നടപടിയെടുത്തശേഷം കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക സംഭാവന ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നെങ്കിൽ അതു കൂടുതൽ വിശ്വാസയോഗ്യമാകുമായിരുന്നു.
സി.പി.എമ്മുകാർ നടത്തിയ പെരിയ ഇരട്ടക്കൊലയിലും മട്ടന്നൂർ ഷുഹൈബിന്റെ കൊലപാതകത്തിലും സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ ഖജനാവിൽ നിന്ന് കോടികൾ മുടക്കിയ നടപടിയിലും പുനർവിചിന്തനമുണ്ടാകണം. 250ലധികം ക്വാറികളും 500ലധികം ബാറുകളും അനുവദിച്ച് ശതകോടികൾ സമാഹരിച്ച സി.പി.എം ഇതിൽ നിന്ന് നല്ലൊരു തുക ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും മുല്ലപ്പള്ളി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |