ആലപ്പുഴ : കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് തെളിഞ്ഞ ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ ഗുളികയുടെ നിർമ്മാണം വീണ്ടും ആരംഭിക്കാൻ പൊതുമേഖല സ്ഥാപനമായ പാതിരപ്പള്ളിയിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) നടപടി തുടങ്ങി. മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന ഈ ഗുളിക കൊവിഡ് പ്രതിരോധ മരുന്നായി ലോകമാകമാനം ഉപയോഗിക്കുകയും അമേരിക്കയിലേക്കുൾപ്പെടെ ഇന്ത്യ കയറ്റി അയയ്ക്കുകയുമാണ്.
നേരത്തെ കെ.എസ്.ഡി.പി ഈ ഗുളികകൾ ഉത്പാദിപ്പിച്ചിരുന്നെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവു കാരണം 2003ൽ നിറുത്തി വയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് മലേറിയ വലുതായി റിപ്പോർട്ട് ചെയ്യാത്തതും കാരണമായി.
രാജ്യത്ത് നാല് സ്വകാര്യ കമ്പനികളാണ് ഈ ഗുളിക ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. അസാമിലെ കമ്പനി ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ ആവശ്യത്തിന് ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ രണ്ട് സംസ്ഥാനങ്ങളും തമ്മിൽ ധാരണയുണ്ടാക്കണം. ഇത് ഉടനുണ്ടാകും. ഉത്പാദിപ്പിക്കുന്ന ഗുളികകൾ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണ് വിതരണം ചെയ്യുക. അസംസ്കൃത വസ്തുവിന്റെ വിലയും ഉത്പാദന ചെലവും നോക്കി ഗുളികയ്ക്ക് വില നിശ്ചയിക്കും.
കൊവിഡിനെ നേരിടാൻ സാനിട്ടൈസർ കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്നുണ്ട്. മാസ്‌കും ഉടൻ വിപണിയിൽ ഇറക്കും.
മാർക്കറ്റിലെ വില
ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ ഗുളിക ഒന്നിന് 6 മുതൽ 8 രൂപ വരെയാണ് (കമ്പനിയനുസരിച്ച് വിലയ്ക്ക് വ്യത്യാസമുണ്ട്) മാക്കറ്റിലെ വില. അതേസമയം, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ ഗുളിക മെഡിക്കൽ സ്റ്റോറുകൾ വിൽക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ഉത്തരവുണ്ട്. കൊവിഡ് പ്രതിരോധിക്കുമെന്ന വാർത്തകളെ തുടർന്ന് ആൾക്കാർ വ്യാപകമായി വാങ്ങിക്കഴിക്കാൻ തുടങ്ങിയതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പാർശ്വ ഫലമുള്ള മരുന്നാണ് ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ.
'ഹൈഡ്രോക്‌സി ക്‌ളോറോക്വിൻ കിട്ടിത്തുടങ്ങിയാൽ ഉടൻ മലേറിയ പ്രതിരോധ മരുന്ന് നിർമ്മാണം തുടങ്ങും. 200 മില്ലി ഗ്രാമിന്റെ 75,000 ഗുളിക മണിക്കൂറിൽ ഉത്പാദിപ്പിക്കാവുന്ന പ്‌ളാന്റാണുള്ളത്".
സി.ബി.ചന്ദ്രബാബു
(ചെയർമാൻ, കെ.എസ്.ഡി.പി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |