ന്യൂഡൽഹി : ലോക്ക് ഡൗൺ ഇളവുകളോടെ രാജ്യം പൂർവസ്ഥിതിയിലാകുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായാണ് നീങ്ങുന്നത്. ഐക്യം നില നിർത്തിയാൽ കൊവിഡിനെതിരായ യുദ്ധം അനായാസേന ജയിക്കാമെന്നും അമിത് ഷാ പറഞ്ഞു.
രണ്ടാം മോദി സർക്കാർ ഒരു വർഷത്തിനുള്ളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി അമിത് ഷാ അറിയിച്ചു. മുത്തലാക്ക് നിരോധനവും, കാശ്മീർ പുന:സംഘടനയുംമോദി സർക്കാരിന്റെ പ്രധാന നേട്ടങ്ങളാണ്. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. കാര്യങ്ങളെ വക്രദൃഷ്ടിയോടെ കാണുന്നവർക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് മറ്റ് രാജ്യങ്ങളേക്കാൾ വളരെ കുറവാണ്. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് പ്രധാനമന്ത്രി തീരുമാനങ്ങളെടുക്കുന്നത്.കുടിയേറ്റതൊഴിലാളികൾക്കായി ഭക്ഷണവും ,കുടിവെള്ളവും എത്തിച്ചു. യാത്ര സൗകര്യങ്ങളും ഏർപ്പെടുത്തി. യാത്രാ ചെലവിനെക്കുറിച്ച് ചിലർ അപവാദം പ്രചരിപ്പിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് യാത്രാച്ചെലവ് വഹിക്കുന്നത്. സംസ്ഥാനങ്ങളുമായി ചർച്ച നടത്തി ക്വാറൻറീൻ കേന്ദ്രങ്ങളിലടക്കം അവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. ഒരു കോടി തൊഴിലാളികളെ ഇതുവരെ വീടുകളിലെത്തിച്ചു.
കേരളത്തിലും പശ്ചിമ ബംഗാളിലും അക്രമ രാഷ്ട്രീയമാണ് തുടരുന്നത്. അതിലൊരു മാറ്റം ആവശ്യമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അത് പ്രതിഫലിക്കും. കൊവിഡിൻ്റെ ഭാവി പ്രവചിക്കാൻ ആരോഗ്യ വിദഗ്ധർക്കു പോലും ഇപ്പോൾ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |