തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മുഴുവൻ
പേരായി എല്ലാവരും വിശ്വസിക്കുന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ്. എന്നാൽ വി.എസിന്റെ ശരിക്കുള്ള പേര്
വെന്തലത്തറ ശങ്കരൻ അച്യുതാനന്ദൻ എന്നാണ് ! വി.എസിന്റെ ജ്യേഷ്ഠൻ വി.എസ്. ഗംഗാധരന്റെ മകൻ പീതാംബരനാണ് അധികമാരും അറിയാത്ത രഹസ്യം കൗമുദി ടി.വിയോട് വെളിപ്പെടുത്തിയത്. വി.എസിനെ സ്കൂളിൽ ചേർത്തപ്പോൾ കുടുംബപ്പേരായ വെന്തലത്തറ കൂടി ചേർക്കുകയായിരുന്നു.
ആദ്യമായി 1967 ൽ എം.എൽ.എ ആയതിന് ശേഷമാണ് വി.എസ്. വേലിക്കകത്തെ വീട്ടിലേക്ക് മാറിയത്. ജ്യേഷ്ഠൻ വി.എസ്. ഗംഗാധരന്റെ പേരിൽ പുന്നപ്ര വടക്ക് വേലിക്കകത്തുണ്ടായിരുന്ന സ്ഥലമാണ് സ്വന്തമായി സ്ഥലമില്ലാതിരുന്ന വി.എസ്. അച്യുതാനന്ദൻ വാങ്ങിയത്.
പുന്നപ്ര വയലാർ സമരകാലത്ത് വി.എസ് ജനിച്ച് വളർന്ന വെന്തലത്തറയിലെ വീട് പട്ടാളം മുദ്രവച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത് ഒളിവിൽ പോയ അച്യുതാനന്ദനെ തിരക്കിയാണ് അന്ന് പട്ടാളമെത്തിയത്. എന്നാൽ അച്യുതാനന്ദൻ വീട്ടിലില്ലെന്ന് പറഞ്ഞെങ്കിലും പട്ടാളം കേട്ടില്ല. വീട്ടിലുള്ളവരെയെല്ലാം അന്ന് ഇറക്കിവിട്ടു. ഒടുവിൽ അയൽപക്കക്കാരോട് അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് പട്ടാളക്കാർ വീട് തുറന്നു കൊടുത്തത്.വെന്തലത്തറയിലെ വീട് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ പനയക്കുളങ്ങര ഗവൺമെന്റ് ഹൈസ്കൂളിന് കിഴക്കുവശത്താണുള്ളത്. വി.എസ് മുഖ്യമന്ത്രിയായ സമയത്ത് വി.എസിന്റെ ഇളയ സഹോദരി ആഴിക്കുടിയാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
(അനീഷ് ശിവൻ,പി.എസ് ഗോപീകൃഷ്ണൻ എന്നിവരുടെ സഹായത്തോടെ തയ്യാറാക്കിയ റിപ്പോർട്ട്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |