തിരുവനന്തപുരം:നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിൽ പാതയ്ക്കായി കുടിയൊഴിപ്പിക്കുന്ന 20,000വീടുകളിൽ 2000എണ്ണം ഉയർത്തി മറ്റൊരിടത്ത് സ്ഥാപിക്കും. പാരീസിൽ ഈ സാങ്കേതികവിദ്യയുണ്ട്. ഇരുപത് വർഷം ഗ്യാരന്റിയും വൻതുകയുടെ ഇൻഷ്വറൻസും നൽകിയാവും വീടുകൾ മാറ്രിവയ്ക്കുക. റെയിൽവേ വികസനകോർപറേഷൻ ഉടൻ അന്താരാഷ്ട്ര ടെൻഡർ വിളിക്കും.
തെക്കൻജില്ലകളിലാണ് കൂടുതൽ വീടുകൾ പൊക്കിമാറ്റുക. ഏറ്റെടുക്കുന്ന 1198ഹെക്ടർ ഭൂമിയിലെ വീടുകൾക്ക് മുഴുവൻ വിലയും 100ശതമാനം ആശ്വാസസഹായവും നൽകുന്നുണ്ട്. അതായത് 40ലക്ഷത്തിന്റെ വീടിന് 80ലക്ഷം നഷ്ടപരിഹാരം ലഭിക്കും.സർക്കാരിനെ സംബന്ധിച്ച്
ഉയർത്തിമാറ്രി മറ്റൊരിടത്ത് സ്ഥാപിക്കുന്നതാണ് ലാഭകരം. ആലപ്പുഴ, കൊച്ചി,കായംകുളം, മലപ്പുറം,കണ്ണൂർ എന്നിവിടങ്ങളിൽ പ്രളയത്തിൽ മുങ്ങിയ വീടുകൾ ജാക്ക് ഉപയോഗിച്ച് അടിസ്ഥാനം ഉയർത്തി ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ സാങ്കേതികവിദ്യയിൽ ഒരുവീട് ഉയർത്താൻ മൂന്നുമാസമെടുക്കും. അതിനാലാണ് വിദേശകമ്പനിയെ തേടുന്നത്.
ഉയർത്തി മാറ്റുന്ന വീടുകൾ
30ലക്ഷത്തിനുമേൽ വിലയുള്ള പുതിയതും ഉറപ്പുമുള്ള വീടുകൾ
ഉടമയ്ക്ക് ഏറ്റെടുത്തതിന്റെ ബാക്കിയായോ അതിനടുത്തായോ സ്ഥലം ഉണ്ടായിരിക്കണം.
വീട് നീക്കം ഇങ്ങനെ
ന്യൂമാറ്റിക് ജാക്ക് ഉപയോഗിച്ച് ഉയർത്തിയശേഷം റോളറുപയോഗിച്ച് അടിത്തറയോടെ ഉരുട്ടും
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉപയോഗിച്ചതുപോലുള്ള കമ്പ്യൂട്ടർ സംവിധാനത്തിലൂടെ നിയന്ത്രിക്കും.
വീട് ഉയർത്തലും ഉറപ്പിക്കലും
ഹരിയാനക്കാർ നൂറിലേറെ വീടുകൾ കേരളത്തിൽ ഉയർത്തിയിട്ടുണ്ട്.
അടിത്തറ അൽപ്പം പൊട്ടിച്ചശേഷം ഇരുമ്പ് ചാനലിൽ നിരവധി ജാക്ക് ഉറപ്പിക്കും. ഇവ അൽപ്പാൽപ്പം ഉയർത്തിയാണ് വീടുയർത്തുക. ഉയർത്തിയ ഭാഗത്ത് കോൺക്രീറ്റ് കട്ടകെട്ടി ബലപ്പെടുത്തും. കോൺക്രീറ്റ് പമ്പ്ചെയ്ത് ഉറപ്പിക്കും. വീണ്ടും ഫ്ലോറിംഗ് നടത്തണം. വയറിംഗ്, ജനൽ, വാതിൽ ഇവയൊന്നും മാറേണ്ട.
ചതുരശ്രയടിക്ക് 250രൂപയാണ് കൂലി. രണ്ടായിരം ചതുരശ്രഅടിയുള്ള വീടിന് 5ലക്ഷംരൂപയാവും. സിമന്റ്, കമ്പി ചെലവ് പുറമെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |