കണ്ണൂർ: 2010 ലെ കേരള ഉൾനാടൻ ഫിഷറീസ് അക്വാകൾച്ചർ നിയമം ഭേദഗതി ചെയ്യുന്നത് അലങ്കാര മത്സ്യ കൃഷിയ്ക്ക് തിരിച്ചടി. ഓർഡിനൻസ് പുറപ്പെടുവിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഉൾനാടൻ മത്സ്യ സമ്പത്ത് വളർത്തുന്നതിനും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ മത്സ്യ തൊഴിലാളികളുടെ ജീവിതോപാധി സുസ്ഥിരമാക്കുന്നതിനും
നാശോന്മുഖമാകുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രജനനകാലത്ത് അവയെ പിടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നതിനുമാണ് ഭേദഗതി എന്നാണ് സർക്കാർ വിശദീകരണം.
ഭേദഗതി നിലവിൽ വരുന്നതോടെ അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിനും പ്രദർശനത്തിനും നിയന്ത്രണം വരും. ലൈസൻസില്ലാത്ത ഒരാൾക്കും വ്യാവസായിക അടിസ്ഥാനത്തിൽ അലങ്കാര മത്സ്യങ്ങളുടെ കൃഷിയിലോ വിപണനത്തിലോ ഏർപ്പെടാൻ കഴിയില്ല. മാത്രമല്ല ടിക്കറ്റ് വച്ച് അലങ്കാര മത്സ്യങ്ങളെ മുപ്പത് ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിക്കാൻ പാടില്ല എന്നും ഭേദഗതിയിലുണ്ട്. അലങ്കാര മത്സ്യ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഏത് പരിധിവരെ അത് നിർവഹിക്കാം എന്ന് ഭേദഗതിയിൽ പറയുന്നില്ല. ഇതാണ് ആശയ കുഴപ്പത്തിന് ഇടയാക്കിയത്.
അലങ്കാര മത്സ്യ ഉത്പാദന യൂണിറ്റിൽ നിന്നും അലങ്കാര മത്സ്യങ്ങൾ വിൽപന നടത്തുന്നതിനോ വീടുകളിൽ അക്വേറിയത്തിൽ അലങ്കാര മത്സ്യങ്ങളെ പ്രദർശിപ്പിക്കുന്നതിനോ തടസമുണ്ടാകില്ല. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളാണ് സ്വയംതൊഴിലായി അലങ്കാര മത്സ്യ കൃഷി നടത്തുന്നത്. ഇവയുടെ പ്രദർശനത്തിലൂടെയാണ് കർഷകർ വിപണി കണ്ടെത്തുക. ഭേദഗതി നിയമം ആകുന്നതോടെ പ്രദർശന കാലയളവ് കുറയും. അലങ്കാര മത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും ഭേദഗതിയിൽ വിലക്കുണ്ട്.
അലങ്കാര മത്സ്യമായ ഫൈറ്ററിനെ തായ്ലാന്റിൽ നിന്നും ഗോൾഡൻ ഫിഷിനെ ചെന്നൈയിൽ നിന്നുമാണ് എത്തിക്കുന്നത്. രാജ്യത്തിനകത്ത് നിന്ന് അലങ്കാര മത്സ്യങ്ങളെ കൊണ്ടുവരാമോ എന്ന് ഭേഗഗതിയിൽ പറയാത്തത് ആശങ്കയ്ക് ഇടയാക്കുന്നു. അലങ്കാര മത്സ്യ കൃഷി രംഗത്തുള്ള കർഷകരുടെ വയറ്റത്തടിക്കുന്ന ഭേദഗതി ഉണ്ടാകരുത്.
വിനോദ് കണ്ണപുരം
ഉടമ, പെറ്റ്സ് പാർക്ക് കണ്ണപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |