മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ബിനീഷ് കോടിയേരിയെ താരസംഘടനയായ 'അമ്മ'യിൽ നിന്നും പുറത്താക്കണമെന്ന് നടൻ സിദ്ദിഖ് നിലപാടെടുത്തതിൽ പ്രതികരിച്ച് നടിയും ഡബ്‌ള്യു.സി.സി അംഗവുമായ രേവതി സമ്പത്ത്. ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അക്കാര്യം 'പ്രതീക്ഷിക്കുന്നു' എന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലതെന്നും നടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
സിദ്ദിഖ് തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും മോശമായി പെരുമാറിയെന്നും പറഞ്ഞുകൊണ്ട് നടനെതിരെ 'മീ ടൂ' ആരോപണവുമായി രംഗത്തുവന്നയാളാണ് രേവതി സമ്പത്ത്. കൊച്ചി 'ഹോളിഡേ ഇൻ' ഹോട്ടലിൽ വച്ച് നടന്ന അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെ ബിനീഷിനോട് തത്ക്കാലം വിശദീകരണം തേടാമെന്ന മുകേഷിന്റെ നിലപാട് മോഹൻലാൽ അംഗീകരിച്ചിരുന്നു.
എന്നാൽ ഈ നിലപാടിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് നടൻ സിദ്ദിഖ് രംഗത്തുവരികയും ചെയ്തു. ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്നായിരുന്നു സിദ്ദിഖ് ആവശ്യപ്പെട്ടത്. നടൻ ബാബുരാജും ബിനീഷിനെ പുറത്താക്കണമെന്ന സിദ്ദിഖിന്റെ അഭിപ്രായത്തോട് യോജിച്ചിരുന്നു.
എന്നാൽ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ അംഗമായിരുന്ന നടി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നും മുകേഷ് പറഞ്ഞു. തുടർന്ന് തന്റെ നിലപാട് അംഗീകരിക്കാതെ വന്നതോടെ സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിന്റെ തുടക്കം മുതല്‍ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു സിദ്ദിഖ്.മോഹൻലാൽ, ടിനിടോം, ബാബുരാജ്, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്.
കുറിപ്പ് ചുവടെ:
'"ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് "എന്ന് കണ്ടു വാർത്തയിൽ !!
ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.
ജോറായിട്ടുണ്ട് !!!
ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |