ജമ്മു:ഇന്ത്യൻ അതിർത്തിയിൽ പ്രശ്നമുണ്ടാക്കാൻ വീണ്ടും പാകിസ്ഥാന്റെ ശ്രമം. ഇന്നലെ രാത്രി ജമ്മുകാശ്മീരിൽ ആർ എസ് പുര സെക്ടറിലെ അതിർത്തിയിൽ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുരത്തുകയായിരുന്നു. ഡ്രോൺ ശ്രദ്ധയിൽ പെട്ടതോടെ സൈന്യം വെടിവച്ചു. ഇതോടെ പാകിസ്ഥാനിലേക്ക് തിരിച്ചുപോയി. അതിർത്തി രക്ഷാസേനയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ അതിർത്തിയിൽ നിരീക്ഷണം കൂടുതൽ കർശനമാക്കിയിട്ടുണ്ട്. നേരത്തേയും അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങൾ നിരീക്ഷിക്കാൻ പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുമുമ്പ് കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മെൻഡാർ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ഡ്രോണിന് സമാനമായ പറക്കുന്ന വസ്തു സൈന്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ജമ്മുവിലെ തന്നെ കെരൺ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ആർമി ക്വാഡ്കോപ്റ്റർ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടിരുന്നു.
അതിർത്തിയിലെ ഇന്ത്യൻ സൈന്യത്തെ നിരീക്ഷിക്കാനും ഭീകരരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കടത്തിവിടാനുമാണ് പാകിസ്ഥാൻ പ്രധാനമായും ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇന്ത്യൻ സൈന്യം നടപടികൾ കടുപ്പിച്ചതോടെ പാകിസ്ഥാന്റെ ശ്രമങ്ങൾ ഒന്നൊന്നായി പാളുകയാണ്. അടുത്തിടെ പുൽവാമ മോഡലിൽ വമ്പൻ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട് ഭീകരരെ അതിർത്തി കടത്തിയെങ്കിലും ഇത് മണത്തറിഞ്ഞ് ഇന്ത്യൻ സൈന്യം ഭീകരർ ഒളിച്ചുകടന്ന ട്രക്ക് തടഞ്ഞ് ഭീകരരെ എല്ലാം വധിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ ഉൾപ്പടെയുളളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിൽ തുരങ്കങ്ങളും മറ്റും നിർമ്മിച്ചാണ് ഭീകരരെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് കടത്തിവിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |