ഗാസിയാബാദ്: രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി 29ാം ദിവസം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. പെൺകുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്ത് ചന്ദൻ പാണ്ഡെ എന്നയാൾക്കാണ് ഗാസിയാബാദിലെ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജിയായ മഹേന്ദ്ര ശ്രീവാസ്തവ പരമാവധി ശിക്ഷയായ മരണശിക്ഷ വിധിച്ചത്.
ഈ കേസിന്റെ നടപടിക്രമങ്ങളെല്ലാം വളരെ വേഗത്തിലാണ് നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 19നാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷിതാക്കളുടെ പരാതി ലഭിച്ച ഉടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിലരെ സംശയമുണ്ടെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചതോടെ പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾ ചന്ദൻ പാണ്ഡെ ആയിരുന്നു. ചോദ്യംചെയ്യലിൽ അയാൾ കുറ്റങ്ങൾ നിഷേധിച്ചു. മാത്രമല്ല അന്വേഷണത്തെ വഴിതെറ്റിക്കാനും ശ്രമിച്ചു. എന്നാൽ കൂടുതൽ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം ഏറ്റു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
കഴിഞ്ഞമാസം 29നായിരുന്നു കുറ്റപത്രം നൽകിയത്. ഇത്രയും വേഗത്തിൽ വിധി പറഞ്ഞത് നീതിന്യായ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണെന്നാണ് പബ്ളിക് പ്രോസിക്യൂട്ടർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |